കൊച്ചി
യുവനടിയെ ബലാത്സംഗം ചെയ്‌ത കേസിൽ വിദേശത്ത് ഒളിവിലുള്ള നടനും നിർമാതാവുമായ വിജയ് ബാബുവിന് ക്രെഡിറ്റ് കാർഡ് എത്തിച്ച് നൽകിയത് സിനിമാനടനായ സുഹൃത്താണെന്ന് സൂചന. ഇയാളെ അന്വേഷകസംഘം ഉടനെ ചോദ്യം ചെയ്‌തേക്കും. ദുബായിൽ നേരിട്ടെത്തിയാണ് നടൻ ക്രഡിറ്റ് കാർഡ് പ്രതിക്ക് കൈമാറിയതെന്നും സൂചനയുണ്ട്. രണ്ട് ക്രെഡിറ്റ് കാർഡുകൾ നൽകിയെന്നാണ് വിവരം.
ദുബായിൽ ഒരുമാസത്തോളമായി ഒളിവിലുള്ള വിജയ് ബാബു കൈയിലുള്ള പണം തീർന്നതിനെ തുടർന്ന് ക്രെഡിറ്റ് കാർഡുകൾ എത്തിക്കാൻ നടനോട് ആവശ്യപ്പെടുകയായിരുന്നു. നടന് വിജയ് ബാബുവിന്റെ അടുത്തബന്ധു കാർഡ് നൽകി. തുടർന്ന് നടൻ നെടുമ്പാശേരിവഴി ദുബായിലെത്തി കാർഡുകൾ കൈമാറിയതായാണ് വിവരം. കേസിൽ മുൻകൂർജാമ്യം ലഭിക്കുന്നതുവരെ വിദേശത്ത് തുടരാനാണ് വിജയ് ബാബുവിന്റെ നീക്കം. അതുവരെ കഴിയാനുള്ള പണത്തിനുവേണ്ടിയാണ് സഹായം തേടി
യത്.
അതേസമയം, വിജയ് ബാബുവിനെതിരെ പൊലീസ് കൂടുതൽ വകുപ്പുകൾ ചുമത്തും. പരാതിക്കാരിയുടെ അമ്മയെ ഭീഷണിപ്പെടുത്തിയ സംഭവത്തിലാണ് പുതിയ നീക്കം. പുതിയ കേസ് ചുമത്തില്ല. പരാതി നൽകുന്നതിനുമുമ്പാണ് വിജയ് ബാബു നടിയുടെ അമ്മയെ ഭീഷണിപ്പെടുത്തിയത്.
വിജയ് ബാബുവിന് സഹായം എത്തിച്ചതായി സംശയിക്കുന്ന മറ്റു ചിലരെയും പൊലീസ് അടുത്ത ദിവസങ്ങളിൽ ചോദ്യംചെയ്യും. വിജയ് ബാബു ദുബായിലെ ഉന്നതന്റെ സംരക്ഷണത്തിലാണെന്ന് അന്വേഷകസംഘത്തിനു വിവരം ലഭിച്ചിരുന്നു. 30ന് നാട്ടിലെത്തുമെന്നാണ് വിജയ് ബാബു ഹൈക്കോടതിയെ അറിയിച്ചതെങ്കിലും വിമാന ടിക്കറ്റ് റദ്ദാക്കി യാത്ര നീട്ടിവയ്‌ക്കാൻ ആലോചിക്കുന്നതായി പൊലീസ് സംശയിക്കുന്നുണ്ട്. പൊലീസ് കേസെടുത്തത് അറിയാതെയാണ് രാജ്യം വിട്ടതെന്നതാണ് വിജയ് ബാബുവിന്റെ വാദം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..