16 April Tuesday

ഭക്ഷണ സാധനങ്ങളുടെ 
പരിശോധനയിൽ വീഴ്‌ച ; കണ്ടെത്തൽ വിജിലൻസ്‌ പരിശോധനയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Mar 29, 2023


തിരുവനന്തപുരം
സംസ്ഥാനത്ത്‌ വിൽക്കുന്ന ആഹാരസാധനങ്ങളുടെ സാമ്പിൾ പരിശോധിച്ച്‌ നടപടി സ്വീകരിക്കുന്നതിൽ വീഴ്‌ചയെന്ന്‌ വിജിലൻസ്‌ കണ്ടെത്തൽ. ‘ഓപ്പറേഷൻ ഹെൽത്ത് വെൽത്ത്‌’ മിന്നൽ പരിശോധനയിലാണ്‌ മിക്ക ജില്ലയിലും വീഴ്‌ച കണ്ടെത്തിയത്‌. സംസ്ഥാന ഭക്ഷ്യ സുരക്ഷാ  കമീഷണറുടെ  ഓഫിസിലും ജില്ലകളിലെ അസി. ഭക്ഷ്യ സുരക്ഷാ കമീഷണർ ഓഫീസുകളിലും തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലെ ലാബുകളിലുമായിരുന്നു മിന്നൽ പരിശോധന.

സുരക്ഷിതമല്ലാത്ത ആഹാരസാധനങ്ങൾ വിൽക്കുന്നവരെ  ഒരു വർഷത്തിനകം വിചാരണ ചെയ്യണമെന്ന് ഭക്ഷ്യ സുരക്ഷാ നിയമം അനുശാസിക്കുന്നുണ്ടെങ്കിലും പലയിടത്തും വീഴ്‌ച വരുന്നു. കുറ്റക്കാരായവർ കാലതാമസമുണ്ടായതിന്റെ പേരിൽ നിയമനടപടികളിൽനിന്ന്‌ രക്ഷപ്പെടുകയാണ്‌. നിലവാരമില്ലാത്തതോ തെറ്റായ ബ്രാൻഡിലോ ഉള്ള ആഹാരസാധനങ്ങൾ വിൽക്കുന്നവരിൽ നിന്നും പിഴയീടാക്കാനും ഉൽപ്പന്നങ്ങൾ പിൻവലിക്കാനും നടപടി സ്വീകരിക്കണമെന്ന്‌ നിയമമുണ്ട്‌. എന്നാൽ പരിശോധനാഫലം വൈകിപ്പിച്ച്  ഗുണനിലവാരമില്ലാത്ത ഉൽപ്പന്നങ്ങൾ വിൽക്കാൻ സാഹചര്യമൊരുക്കുന്നു.

ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ ശേഖരിക്കുന്ന സാമ്പിൾ 14 ദിവസത്തിനകം പരിശോധിച്ച്‌ റിപ്പോർട്ട്‌ നൽകണം. ഇത്‌ മിക്കവാറും പാലിക്കുന്നില്ല. സാമ്പിൾ ശേഖരണ വേളയിൽ വീഡിയോ ചിത്രീകരിക്കണമെന്ന ഭക്ഷ്യസുരക്ഷാ കമീഷണറുടെ നിർദേശം നടപ്പാക്കുന്നില്ല.  ഭക്ഷ്യവിതരണത്തിനായി ലൈസൻസെടുത്തവർ വിറ്റുപോയ ഉൽപ്പന്നങ്ങളുടെ അളവ്‌ ഉദ്യോഗസ്ഥർക്ക്‌ നൽകുകയോ റിട്ടേൺസ്‌ ഫയൽ ചെയ്യാത്തവരിൽനിന്ന്‌ പ്രതിദിനം നൂറ്‌ രൂപ വീതം പിഴയീടാക്കുകയോ  ചെയ്യണം. പലരും ഉദ്യോഗസ്ഥരെ സ്വധീനിച്ച്‌ തുടർനടപടികളിൽനിന്ന്‌ ഒഴിവാകുന്നു.

മിന്നൽ പരിശോധനയിൽ കണ്ടെത്തിയ അപാകതകളെപ്പറ്റി വിശദമായ റിപ്പോർട്ട്‌ ഉടൻ സർക്കാരിന്‌ നൽകുമെന്ന്‌ വിജിലൻസ്‌ മേധാവി മനോജ്‌ എബ്രഹാം അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top