ന്യൂഡൽഹി
കേരളത്തിലെ കോവിഡ് സാഹചര്യം പരിഗണിച്ച് പരോളിലും ജാമ്യത്തിലും പുറത്തുള്ള തടവുകാരോട് ഉടൻ കീഴടങ്ങാൻ ആവശ്യപ്പെടരുതെന്ന് സുപ്രീംകോടതി. ‘ജാമ്യത്തിലും പരോളിലും പുറത്തുള്ളവർക്ക് എതിരെ തൽക്കാലം നടപടികൾ ഒന്നും പാടില്ല. ജയിലിനുള്ളിലെ തടവുകാരുടെ കാര്യത്തിൽ സാധ്യമായ കാര്യങ്ങൾ ചെയ്യണം’ –- ജസ്റ്റിസ് എൽ നാഗേശ്വരറാവു അധ്യക്ഷനായ ബെഞ്ച് വാക്കാൽ നിരീക്ഷിച്ചു.
കോവിഡ് സാഹചര്യത്തിൽ ജയിലുകളിലെ തിരക്ക് ഒഴിവാക്കാൻ നടപടി സ്വീകരിക്കാൻ സുപ്രീംകോടതി 2020 മാർച്ചിൽ ഉത്തരവിട്ടിരുന്നു. കേരളത്തിൽ 10 വർഷംവരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളിൽ ശിക്ഷിക്കപ്പെട്ടവർക്കും വിചാരണ നേരിടുന്നവർക്കും ജാമ്യം അനുവദിച്ചു. 1062 പേർക്ക് ഇടക്കാല ജാമ്യവും 62 പേർക്ക് പരോളും നല്‍കി. സംസ്ഥാനസർക്കാർ പ്രിസൺ റൂൾസ് അനുസരിച്ച് 1200 പേർക്കും ജാമ്യം നൽകി. ഈ ജാമ്യകാലാവധി പിന്നീട് നീട്ടി. 2021 സെപ്‌തംബറിൽ ഇവരോട് കീഴടങ്ങാൻ നിർദേശിച്ചു. എന്നാൽ, കോവിഡ് സാഹചര്യങ്ങൾ മെച്ചപ്പെട്ടിട്ടില്ലെന്നും നിർദേശം സുപ്രീംകോടതി നിർദേശത്തിന് എതിരാണെന്നും ചൂണ്ടിക്കാട്ടി ചില തടവുകാർ കോടതിയെ സമീപിച്ചു.
ജാമ്യകാലാവധി അനിശ്ചിതമായി നീട്ടാനാകില്ലെന്ന് കേരളത്തിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പി വി സുരേന്ദ്രനാഥ് വാദിച്ചു. കോവിഡ് സാഹചര്യം പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കാൻ കോടതി നിർദേശിച്ചു. രണ്ടാഴ്‌ചയ്‌ക്കുശേഷം കേസ് വീണ്ടും പരിഗണിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..