29 March Friday
ഒറ്റയാത്രയിൽ 7500 നോട്ടിക്കൽ മൈൽ ദൂരം സഞ്ചരിക്കാം

വിക്രാന്ത്‌ അഭിമാനം ; നിർമാണവസ്തുക്കളിൽ 76 ശതമാനവും രാജ്യത്ത്‌ ഉൽപ്പാദിപ്പിച്ചത്‌

വെബ് ഡെസ്‌ക്‌Updated: Thursday Jul 28, 2022

കൊച്ചി

ഇന്ത്യയിൽ നിർമിച്ചിട്ടുള്ള ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലാണ്‌ ഐഎസി വിക്രാന്ത്‌. കോവിഡ്‌ ഉൾപ്പെടെയുള്ള പ്രതിസന്ധികൾ അതിജീവിച്ചാണ്‌ യാഥാർഥ്യമാക്കിയത്‌. 1971ലെ ഇന്ത്യ–പാക്‌ യുദ്ധത്തിൽ നിർണായക പങ്കുവഹിച്ച ഇന്ത്യയുടെ ആദ്യ വിമാനവാഹിനിക്കപ്പലിന്റെ പേരാണ് കൊച്ചി കപ്പൽശാലയിൽ നിർമിച്ച കപ്പലിനും നൽകിയത്.  2009ലാണ്‌ നിർമാണം ആരംഭിച്ചത്‌. നിർമാണവസ്തുക്കളിൽ 76 ശതമാനവും രാജ്യത്ത്‌ ഉൽപ്പാദിപ്പിക്കാനായി. ത്രീഡി വിർച്വൽ റിയാലിറ്റി, ആധുനിക സോഫ്റ്റ്‌വെയറുകൾ എന്നിവയും ഉപയോഗിച്ചു. 88 മെഗാവാട്ട്‌ കരുത്തുള്ള നാല്‌ വാതക ടർബൈൻ എൻജിനുകൾ വിക്രാന്തിലുണ്ട്‌. 28 മൈൽ വേഗവും 18 മൈൽ ക്രൂയിസിങ്‌ വേഗവുമുണ്ടാകും. ഒറ്റയാത്രയിൽ 7500 നോട്ടിക്കൽ മൈൽ ദൂരംവരെ സഞ്ചരിക്കാനാകും. 2300 കിലോമീറ്റർ നീളത്തിൽ കേബിളുകളും 120 കിലോമീറ്റർ നീളത്തിൽ പൈപ്പുകളും ഉപയോഗിച്ചു.


 

ഭാരത്‌ ഇലക്ട്രോണിക്സ്‌, ഭാരത്‌ ഹെവി ഇലക്ട്രിക്കൽസ്‌ ലിമിറ്റഡ്‌, കെൽട്രോൺ, കിർലോസ്കർ തുടങ്ങിയ ഇന്ത്യൻ സ്ഥാപനങ്ങൾ നിർമിച്ച ഉപകരണങ്ങളാണ്‌ ഉപയോഗിച്ചത്‌. 21,500 ടൺ സ്റ്റീൽ ഉപയോഗിച്ചു. കപ്പൽനിർമാണത്തിനുള്ള സ്റ്റീൽ വികസിപ്പിക്കുകയും ഉൽപ്പാദിപ്പിക്കുകയും ചെയ്തു. കപ്പൽശാലയുടെ അടിസ്ഥാനസൗകര്യ വികസനത്തിനും ഉൽപ്പാദനക്ഷമത വർധിപ്പിക്കാനും അവസരം ഉപകരിച്ചു. 2021 ആഗസ്തിൽ ആദ്യഘട്ട കടൽപരീക്ഷണം നടത്തി. പിന്നാലെ മൂന്നു പരീക്ഷണംകൂടി പൂർത്തിയാക്കി.

കപ്പലിന്റെ മൊത്തം പ്രകടനം, ഹൾ, പ്രധാന പ്രൊപ്പൽഷൻ, ഊർജോൽപ്പാദനം, വിതരണം, അനുബന്ധ വിഭാഗങ്ങളുടെ പ്രവർത്തനം എന്നിവ പരിശോധിച്ചു. അഞ്ഞൂറ്റമ്പതോളം എൻജിനിയറിങ്‌ സേവനദാതാക്കൾ കപ്പൽനിർമാണത്തിൽ പങ്കാളികളായി.

വിക്രാന്ത്‌  നാവികസേനയ്ക്ക്‌ കൈമാറി
ഇന്ത്യ ആദ്യമായി നിർമിച്ച  വിമാനവാഹിനിക്കപ്പൽ ഐഎസി വിക്രാന്ത്‌ നാവികസേനയ്ക്ക്‌ കൈമാറി. കൊച്ചി കപ്പൽശാല സിഎംഡി മധു എസ് നായരിൽ നിന്ന് നാവികസേനയ്ക്കുവേണ്ടി വിക്രാന്ത് കമാൻഡിങ് ഓഫീസർ കമഡോർ വിദ്യാധർ ഹാർകെ രേഖകൾ സ്വീകരിച്ചു.  2021 ആഗസ്തുമുതൽ ഒരുവർഷം നീണ്ട വിജയകരമായ നാലു പരീക്ഷണയാത്രകൾക്കുശേഷമാണ്‌ ഔദ്യോഗികമായ കൈമാറ്റം. ആഗസ്ത്‌ പകുതിയോടെയാകും കമീഷനിങ്‌. നിലവിൽ ഇൻഡിജിനസ് എയർക്രാഫ്റ്റ് കാരിയർ (ഐഎസി–1) എന്നറിയപ്പെടുന്ന വിമാനവാഹിനി കമ്മിഷൻ ചെയ്യുന്നതോടെ ഔദ്യോഗികമായി ഐഎൻഎസ് വിക്രാന്ത് എന്നാകും. 20,000 കോടി രൂപയാണ്‌ നിർമാണച്ചെലവ്‌. 262 മീറ്റർ നീളവും 62 മീറ്റർ വീതിയും 59 മീറ്റർ ഉയരവുമുണ്ട്‌. മുകൾ ഡെക്കിൽ 10 യുദ്ധവിമാനങ്ങളും കീഴ്‌ ഡെക്കിൽ 20 വിമാനങ്ങളും വിന്യസിക്കാം. 2300 കംപാർട്ട്‌മെന്റുകളുണ്ട്‌. 1700 പേർക്ക്‌ താമസിക്കാം. 40,000 ടണ്ണാണ് ഭാരം. ഇതോടെ സ്വന്തമായി വിമാനവാഹിനിക്കപ്പൽ രൂപകൽപ്പന ചെയ്യാനും നിർമിക്കാനും ശേഷിയുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ സ്ഥാനമുറപ്പിച്ചു. സ്വാതന്ത്ര്യത്തിന്റെ 75–--ാം വാർഷികാഘോഷങ്ങളോട്‌ അനുബന്ധിച്ചാണ് വിക്രാന്ത്‌ സേനയുടെ സ്വന്തമാവുന്നത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top