തിരുവനന്തപുരം
സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് സംഘം കോൺസുലേറ്റിലെ അഡ്മിൻ അറ്റാഷെയെ നേരിൽ കണ്ട് വിവരങ്ങൾ തേടി. അഡ്മിൻ അറ്റാഷെ അബ്ദുള്ള സെയ്ദ് അൽഖത്താനിയിൽനിന്നാണ് വിവരം ശേഖരിച്ചത്. കോൺസുലേറ്റിലെ സിസിടിവി ദൃശ്യങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകി. ഇതിനു പിന്നാലെയാണ് അഡ്മിൻ അറ്റാഷെ ഞായറാഴ്ച ഇന്ത്യ വിട്ടത്.
മൂന്ന് ദിവസംമുമ്പാണ് മണക്കാട്ടുള്ള യുഎഇ കോൺസുലേറ്റിൽ കസ്റ്റംസ് സംഘം എത്തിയത്. ജീവനക്കാരോട് അഡ്മിൻ അറ്റാഷെയെ കാണണമെന്ന് അറിയിച്ചു. വിവരം അറിഞ്ഞ അഡ്മിൻ അറ്റാഷെ അകത്തേക്ക് കടക്കാൻ കസ്റ്റംസിന് അനുവാദം നൽകിയില്ല. പകരം അദ്ദേഹം കോൺസുലേറ്റിന് പുറത്തെത്തി ഉദ്യോഗസ്ഥരെ കണ്ടു. സ്വപ്‌ന, സരിത് എന്നിവരുടെ നിയമനം, കോൺസുലേറ്റിൽനിന്ന് മാറ്റാനുള്ള കാരണം, ഇതിനുശേഷവും ഇവർ ഇവിടെ വരാനിടയായതും സരിത് ബാഗേജ് ഏറ്റുവാങ്ങാൻ പോകാനിടയാക്കിയതുമായ സാഹചര്യം, അറ്റാഷെയുടെ നാട്ടിലേക്കുള്ള മടക്കം തുടങ്ങിയ കാര്യങ്ങൾ ആരാഞ്ഞു. സിസിടിവി ദൃശ്യങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് കത്ത് നൽകി. എന്നാൽ, കത്തിന് മറുപടി നൽകാതെയാണ് ഞായറാഴ്ച അഡ്മിൻ അറ്റാഷെ നാട്ടിലേക്ക് തിരികെ പോയത്.കോൺസുലേറ്റിലെ ചില ജീവനക്കാരെ കസ്റ്റംസ് തിങ്കളാഴ്ച ചോദ്യംചെയ്തു.
ചുമതലക്കാരൻ ചാർജെടുത്തില്ല
അഡ്മിൻ അറ്റാഷെയ്‌ക്ക് പകരമായി എത്തിയ യുഎഇ പൗരനായ ഉദ്യോഗസ്ഥൻ കോൺസുലേറ്റിൽ ചാർജെടുത്തില്ല. ശനിയാഴ്ച തലസ്ഥാനത്ത് എത്തിയ ഇയാൾ നഗരത്തിലെ ഫ്ലാറ്റിലാണുള്ളത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..