ആലുവ
ട്രെയിൻ കടന്നുപോകുന്ന സമയത്ത് ആലുവ ഗ്യാരേജ് റെയിൽവേ ഗേറ്റ് തുറന്നുകിടന്നു. തിങ്കൾ വൈകിട്ട് 6.30ന് ഇരു പാളങ്ങളിലൂടെയും ട്രെയിൻ കടന്നുപോകുമ്പോഴാണ് സംഭവം.
ഗേറ്റ് തുറന്നുകിടക്കുന്നത് അകലെനിന്ന് ഇരു ട്രെയിനുകളിലെയും ലോക്കോ പൈലറ്റുമാര്‍ കണ്ടതിനാൽ അപകടം ഉണ്ടായില്ല. ആലുവ റെയില്‍വേ സ്‌റ്റേഷനുസമീപമായതിനാൽ വേഗം കുറവായിരുന്ന ട്രെയിനുകൾ ഗേറ്റിന് കുറച്ചകലെവച്ച് തുടര്‍ച്ചയായി സൈറണ്‍ മുഴക്കി നിർത്തി.
കന്യാകുമാരി–-ബംഗളൂരു (16525), പാലക്കാട്–-പുനലൂര്‍ (16792) ട്രെയിനുകളാണ് കടന്നുപോകേണ്ടിയിരുന്നത്. ട്രാക്ക് മുറിച്ചുകടന്ന് വാഹനങ്ങൾ പോകുന്നത് ലോക്കോ പൈലറ്റുമാർ കണ്ടതാണ് അപകടം ഒഴിവാകാൻ കാരണമായത്.
വാഹനങ്ങളെല്ലാം മാറ്റി ഗേറ്റ് അടച്ചശേഷം ട്രെയിനുകൾ കടത്തിവിട്ടു. ട്രെയിൻ വരുന്ന അറിയിപ്പ് തനിക്ക് ലഭിച്ചിരുന്നില്ലെന്ന് ഗേറ്റ് കീപ്പര്‍ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..