പെരുമ്പാവൂർ/കോലഞ്ചേരി
സ്കൂൾ വിദ്യാർഥിനിയോട് ലൈംഗികാതിക്രമം കാണിച്ച കേസിൽ കസ്‌റ്റഡിയിലെടുത്ത ബിജെപി അധ്യാപകസംഘടന സംസ്ഥാന സെക്രട്ടറിയുടെ അറസ്‌റ്റ് രേഖപ്പെടുത്തി. ദേശീയ അധ്യാപക പരിഷത്ത് (എൻടിയു) സംസ്ഥാന സെക്രട്ടറിയും ബിജെപി–-ആർഎസ്‌എസ് പ്രവർത്തകനുമായ വളയൻചിറങ്ങര ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ വളയൻചിറങ്ങര മുണ്ടയ്‌ക്കൽ എം ശങ്കറിനെയാണ് (37) കുന്നത്തുനാട് പൊലീസ് പോക്‌സോ കേസിൽ അറസ്‌റ്റ് ചെയ്‌തത്. കോടതി ഇയാളെ റിമാൻഡ് ചെയ്‌തു.
മറ്റു ചില വിദ്യാർഥികളെയും പ്രതി ഉപദ്രവിച്ചതായി ആക്ഷേപമുണ്ട്. എന്നാൽ, അവർ പരാതി നൽകിയിട്ടില്ല. പരാതി നൽകാതിരിക്കാൻ ബിജെപി–-ആർഎസ്‌എസ് പ്രാദേശിക നേതാക്കൾ സമ്മർദം ചെലുത്തുന്നതായാണ് വിവരം. ഇതിനെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു.
ശങ്കറിനെ സ്‌കൂളിൽനിന്ന് സസ്‌പെൻഡ് ചെയ്‌തു. അതിക്രമത്തിന് ഇരയായ വിദ്യാർഥിനി കൂട്ടുകാരികളോടൊപ്പം പ്രധാനാധ്യാപകനോടാണ് വിവരം പറഞ്ഞത്. പ്രധാനാധ്യാപകൻ കുട്ടിയുടെ മാതാപിതാക്കളെ വിളിച്ചുവരുത്തി വിവരം ധരിപ്പിച്ചശേഷം വ്യാഴാഴ്‌ച കുന്നത്തുനാട് പൊലീസിൽ പരാതി നൽകി. കേസ് എടുത്തതോടെ ഒളിവിൽ പോയ ശങ്കറിനെ വെള്ളി വൈകിട്ടാണ് പിടികൂടിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..