25 April Thursday

നിപായെ അതിജീവിച്ച കുടുംബത്തിന് ആശ്വാസമായി ആരോഗ്യമന്ത്രി; ഗോകുല്‍ കൃഷ്ണയുടെ അമ്മയ്‌ക്ക്‌ നിയമനം നൽകി

വെബ് ഡെസ്‌ക്‌Updated: Monday Sep 27, 2021

കൊച്ചി > എറണാകുളത്ത് നിപായെ അതിജീവിച്ച കുടുംബത്തിന് ആശ്വാസമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നിപായെ അതിജീവിച്ച എറണാകുളം സ്വദേശിയായ ഗോകുല്‍ കൃഷ്ണയുടെ അമ്മ വി എസ് വാസന്തിക്ക് താത്ക്കാലിക തസ്‌തികയില്‍ നിയമനം നല്‍കി. സംസ്ഥാന വനിത ശിശുവികസന വകുപ്പിന് കീഴിലെ വനിത വികസന കോര്‍പറേഷനില്‍ ലോണ്‍/റിക്കവറി അസിസ്റ്റന്റായാണ് നിയമനം. വാസന്തി ജോലിയില്‍ പ്രവേശിച്ചു. സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഇവരുടെ ജീവിതം പ്രതിസന്ധിയിലായിരുന്നു.

ഒരു മാധ്യമ പ്രവര്‍ത്തക പറഞ്ഞാണ് ഗോകുല്‍ കൃഷ്ണയുടെ കുടുംബത്തിന്റെ അവസ്ഥ മന്ത്രിയറിഞ്ഞത്. ഗോകുല്‍ കൃഷ്ണയെ മന്ത്രി നേരിട്ട് വിളിച്ചപ്പോള്‍ കാര്യങ്ങള്‍ തുറന്ന് പറഞ്ഞു. എൻജിനിയറിങ്‌ വിദ്യാര്‍ഥിയായിരിക്കെയാണ് ഗോകുല്‍ കൃഷ്ണയെ നിപാ ബാധിച്ചത്. അമ്മ സ്വകാര്യ ആശുപത്രിയില്‍ ഫാര്‍മസി ഇന്‍ ചാര്‍ജ് ആയാണ് ജോലി ചെയ്‌തിരുന്നത്. മകന് നിപാ ബാധിച്ചതോടെ അവര്‍ ആശുപത്രിയില്‍ നിന്നും വിട്ടുനിന്നു. മകന്റെ ചികിത്സ കഴിഞ്ഞിട്ട് ആശുപത്രിയിലെത്തിയപ്പോഴേക്കും ജോലിയില്‍ നിന്നും പിരിച്ചു വിടുകയായിരുന്നു. 28 വര്‍ഷം അവര്‍ അവിടെ സേവനമനുഷ്ഠിച്ചിരുന്നു. കോവിഡ് വ്യാപനം കാരണം ഗോകുലിന്റെ അച്ഛന് ജോലി നഷ്‌ട‌പ്പെട്ടിരുന്നു. ഗോകുല്‍ കൃഷ്ണയ്‌ക്കാണെങ്കില്‍ നിപായ്‌ക്ക് ശേഷം മറ്റ് അസുഖങ്ങളുമുണ്ട്. ജീവിക്കാനായി ഏറെ ബുദ്ധിമുട്ടിയെങ്കിലും ആരോടും സഹായമഭ്യര്‍ത്ഥിച്ചില്ല. കടം കയറി വീട് ജപ്‌തിയുടെ വക്കിലുമാണ്.

ജീവിതം വല്ലാത്തൊരു പ്രതിസന്ധിയില്‍ നില്‍ക്കുമ്പോഴാണ് ആരോഗ്യമന്ത്രി പ്രശ്‌നത്തിലിടപ്പെട്ടത്. മന്ത്രിയുടെ വകുപ്പിന് കീഴിലുള്ള വനിത വികസന കോര്‍പറേഷനില്‍ ഉടന്‍ തന്നെ ജോലി നേടിക്കൊടുത്തു. ജോലിയില്‍ നിന്നും പിരിച്ചുവിട്ട സ്ഥാപനത്തിനെതിരെ നിയമ നടപടി സ്വീകരിക്കാന്‍ ലേബര്‍ വകുപ്പിന്റെ സഹായം തേടി. ജപ്‌തിനടപടികളില്‍ നിന്നും ഇളവ് നേടാനായി സഹകരണ വകുപ്പിന്റേയും സഹായം തേടും. ഗോകുല്‍ കൃഷ്ണയുടെ തുടര്‍ ചികിത്സ എറണാകുളം മെഡിക്കല്‍ കോളേജില്‍ ലഭ്യമാക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top