തിരുവനന്തപുരം
സംസ്ഥാനത്ത് കോവിഡ് രോഗികൾ കൂടുതൽ തെക്കൻ, മധ്യകേരള ജില്ലകളിൽ. എറണാകുളത്താണ് കൂടുതൽ കേസ്. തൊട്ടുപിന്നിൽ തിരുവനന്തപുരം. ജൂൺ ആദ്യം മുതലാണ് വീണ്ടും രോഗനിരക്ക് വർധിച്ചത്. ആരോഗ്യവകുപ്പ് പ്രതീക്ഷിച്ചതാണിത്. തുടർച്ചയായി ആയിരത്തിലധികമായിരുന്നു രോഗികൾ. പിന്നീടിത് മൂവായിരവും നാലായിരവും കടന്നു. നാലു മാസത്തിനുശേഷം രോഗബാധിതർ കാൽലക്ഷം പിന്നിട്ടു. ശനിവരെ 26,904 രോഗികളാണ് സംസ്ഥാനത്തുള്ളത്. ഇതിൽ 6855ഉം എറണാകുളത്താണ്. ഏറ്റവും കുറവ് കാസർകോട്ട്–- 132 പേർ.
വാക്സിനെടുക്കേണ്ടവരിൽ 88 ശതമാനവും രണ്ടാം ഡോസ് സ്വീകരിച്ചിട്ടുണ്ട്. 20 ശതമാനം പേർ കരുതൽ ഡോസും സ്വീകരിച്ചതിനാൽ ആശുപത്രിയിലുള്ളവർ വളരെ കുറവാണ്. കോവിഡ് മരണത്തിൽ കാര്യമായ വർധന ഉണ്ടാകാത്തതും ആശ്വാസം.
3206 പേർക്കുകൂടി കോവിഡ്
ഞായറാഴ്ച സംസ്ഥാനത്ത് 3206 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 3046 പേർ രോഗമുക്തരായി. നിലവിലെ രോഗികൾ 27,051 ആയി. 13 മരണം കൂടി റിപ്പോർട്ട് ചെയ്തു. ആകെ കോവിഡ് മരണം 26,917.സംസ്ഥാനത്ത് ഇതുവരെ വിതരണം ചെയ്ത കോവിഡ് വാക്‌സിൻ ഡോസുകൾ 5,57,93,385 ആയി. ഒന്നാം ഡോസായി 2,89,43,330, രണ്ടാം ഡോസായി 2,48,28,368, കരുതൽ ഡോസായി 20,21,687 വാക്‌സിനും വിതരണംചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..