16 April Tuesday

കോവിഡ്‌ മരണം : പട്ടിക കേന്ദ്ര മാനദണ്ഡപ്രകാരം; ഇതുവരെ 9270 അധിക മരണം

സ്വന്തം ലേഖികUpdated: Friday Nov 26, 2021


തിരുവനന്തപുരം
സുപ്രീംകോടതി ഉത്തരവും കേന്ദ്രത്തിന്റെ പുതിയ മാർഗനിർദേശവും അനുസരിച്ച്‌ കോവിഡ്‌ മരണപ്പട്ടിക പുതുക്കിയതോടെ ബുധൻവരെ  പട്ടികയിൽ ഉൾപ്പെടുത്തിയത്‌ 9270 അധികമരണം. കോവിഡ്‌ സ്ഥിരീകരിച്ച്‌ 30 ദിവസത്തിനുള്ളിലുള്ള ആത്മഹത്യ ഉൾപ്പെടെയുള്ള എല്ലാ മരണവും കോവിഡ്‌ മരണമായി പരിഗണിക്കണമെന്നായിരുന്നു സുപ്രീംകോടതി വിധിയും അതനുസരിച്ചുള്ള കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പുതുക്കിയ മാനദണ്ഡവും. ലഭിച്ച അപേക്ഷകൾ 30 ദിവസത്തിനുള്ളിൽ തീർപ്പാക്കണമെന്ന  നിർദേശവും കൃത്യമായി പാലിക്കുന്നുണ്ട്‌.  പുതിയ നിർദേശപ്രകാരമുള്ള മരണം ഒക്‌ടോബർ 22 മുതലാണ്‌ പട്ടികയിൽ ഉൾപ്പെടുത്തിത്തുടങ്ങിയത്‌. ഉൾപ്പെടാതെ പോയവരെയെല്ലാം കൃത്യമായി ചേർക്കുകയാണ്‌.  പുതിയ മാനദണ്ഡമനുസരിച്ച്‌ ഒക്‌ടോബർ 10 മുതലാണ്‌ അപേക്ഷ ക്ഷണിച്ചത്‌. മറ്റു സംസ്ഥാനങ്ങളിൽ ഈ കൂട്ടിച്ചേർക്കൽ നടക്കുന്നില്ല. 

മരണപ്പെട്ടവരുടെ ആശ്രിതർക്കുള്ള ധനസഹായം അർഹരായവർക്കെല്ലാം ലഭ്യമാക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി വീണാ ജോർജും നേരത്തേ വ്യക്തമാക്കിയിരുന്നു. ഒക്‌ടോബർ ആദ്യവാരം 0.54 ശതമാനമായിരുന്ന മരണനിരക്ക്‌ ഒരു മാസം പിന്നിട്ടപ്പോൾ 0.75 ശതമാനമായി. കേന്ദ്രത്തിന്റെ പുതുക്കിയ മാനദണ്ഡപ്രകാരമുള്ള മരണം കൂട്ടിച്ചേർക്കുമ്പോഴും ഒരുശതമാനം പിന്നിട്ടില്ലായെന്നത്‌ ആശ്വാസമാണ്‌. അതേസമയം, കൂട്ടിച്ചേർക്കലുകളില്ലാതെതന്നെ ഇതരസംസ്ഥാനങ്ങളിൽ രണ്ട്‌ ശതമാനംവരെ  മരണനിരക്ക്‌ ഉയർന്നു. രാജ്യത്ത്‌ 1.37 ശതമാനമാണ്‌ നിരക്ക്‌.ആരോഗ്യവകുപ്പിന്‌ ഇതുവരെ ലഭിച്ചത്‌ 26,052 അപ്പീൽ അപേക്ഷയാണ്‌. അതിൽ 10,489 അപേക്ഷ പരിശോധിച്ചാണ്‌ 9270 അധികമരണം പട്ടികയിൽ ഉൾപ്പെടുത്തിയത്‌. ബാക്കിയുള്ള 15,563 അപേക്ഷയിൽ പരിശോധന നടക്കുന്നു. സുപ്രീംകോടതി വിധിക്ക്‌ മുമ്പും കേന്ദ്രത്തിന്റെ  മാനദണ്ഡപ്രകാരമാണ്‌ കോവിഡ്‌ മരണപ്പട്ടിക തയ്യാറാക്കിയിരുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top