കൊച്ചി
സമരത്തിന്റെ പേര് നഗരം നിറഞ്ഞ് സമരം, എന്നാൽ ഒരു സ്വീകരണ കേന്ദ്രത്തിൽപ്പോലും നഗരവാസികൾ ജാഥയെ സ്വീകരിക്കാനില്ല. ജാഥ നയിക്കുന്ന ഡിസിസി പ്രസിഡന്റും അദ്ദേഹത്തോടൊപ്പം രണ്ടു വാഹനങ്ങളിൽ എത്തുന്നവരും പ്രസംഗിച്ച് കളംവിടുന്നു. ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തം മറയാക്കി 10 വർഷത്തെ സ്വന്തം വീഴ്‌ച മറയ്‌ക്കാൻ രാഷ്‌ട്രീയപ്രേരിത സമരത്തിനിറങ്ങിയ കോൺഗ്രസ് നേതാക്കൾ അപഹാസ്യരാകുന്ന കാഴ്‌ചയാണ് നഗരത്തിൽ രണ്ടു ദിവസമായി കാണുന്നത്.
ബുധൻ വൈകിട്ട് തേവരയിൽ ഫോക്‌ലോർ തിയറ്ററിനുസമീപം ജാഥ വരുമ്പോൾ സ്വീകരിക്കാൻ എത്തിയത് നാലുപേർ മാത്രം. വേദിയിൽ നാലു പ്രാദേശിക നേതാക്കളും. അവിടെയും ജാഥാംഗങ്ങൾ പ്രസംഗം മുടക്കിയില്ല. ഇതാണ് പല കേന്ദ്രങ്ങളിലെയും സ്വീകരണം. ബ്രഹ്‌മപുരം പ്ലാന്റ് അറ്റകുറ്റപ്പണി നടത്താതെ, പ്ലാസ്റ്റിക് മാലിന്യം വേർതിരിക്കാതെ 10 വർഷം രണ്ടു കോൺഗ്രസ് മേയർമാരുടെകാലത്ത് സൃഷ്‌ടിച്ച മാലിന്യമലയ്‌ക്ക് തീപിടിച്ചപ്പോൾ യുഡിഎഫ് പ്രതിസ്ഥാനത്താകുകയായിരുന്നു. ഇപ്പോൾ നഗരം മാലിന്യസംസ്‌കരണത്തിന് യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുമ്പോഴാണ് അതു തടയാൻ ഡിസിസി പ്രസിഡന്റ് ജാഥ നയിക്കുന്നത്. എന്നാൽ, ഘടകകക്ഷികളുടെപോലും പിന്തുണയില്ലെന്ന് ശുഷ്‌കമായ സ്വീകരണങ്ങൾ തെളിയിക്കുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..