തിരുവനന്തപുരം
വിസ്‌മയ കേസിൽ ശിക്ഷിക്കപ്പെട്ട കിരൺകുമാർ പൂജപ്പുര ജയിലിലെ എട്ടാം ബ്ലോക്കിലെ മൂന്നാം സെല്ലിൽ സി 5018 നമ്പർ തടവുകാരൻ. ബുധൻ രാത്രി കൊല്ലം ജില്ലാ ജയിലിൽ കഴിഞ്ഞ കിരൺകുമാറിനെ വ്യാഴം പകൽ 11.15നാണ് പൊലീസ് സംഘം പൂജപ്പുര സെൻട്രൽ ജയിലിൽ എത്തിച്ചത്. പ്രവേശന രജിസ്റ്ററിൽ പേരും വിവരങ്ങളും ചേർത്ത്, ഇ പ്രസൻസ് സോഫ്‌റ്റ്‌വെയറിൽ ബയോമെട്രിക് വിവരങ്ങളടക്കം ചേർത്തശേഷം എട്ടാം നമ്പർ ബ്ലോക്കിലെ മൂന്നാം സെല്ലിലേക്കു മാറ്റി. നേരത്തെ റിമാൻഡ് തടവിലായിരുന്നപ്പോഴും ഇതേ സെല്ലിലായിരുന്ന കിരണിന് നിലവിൽ ഇവിടെ സഹതടവുകാരില്ല. പാന്റും ഷർട്ടും ധരിച്ചെത്തിയ കിരണിന് ജയിൽ വസ്ത്രമായ വെള്ളമുണ്ടും ഷർട്ടും നൽകി. ഭാവവ്യത്യാസം ഇല്ലാതെയായിരുന്നു പെരുമാറ്റം.
അടുത്ത ദിവസങ്ങളിൽ കിരണിന് ജയിലിൽ ആശാരിപ്പണി, ടെയ്‌ലറിങ്, പൂന്തോട്ട പരിപാലനം തുടങ്ങിയ ജോലികളിൽ ഏതെങ്കിലും ചെയ്യേണ്ടിവരും. സ്‌ത്രീധന പീഡനത്തെത്തുടർന്ന് വിസ്‌മയ ഭർതൃഗൃഹത്തിൽ ജീവനൊടുക്കിയ കേസിലാണ് ഭർത്താവ് കിരൺകുമാറിനെ കൊല്ലം ജുഡീഷ്യൽ ഫസ്റ്റ്‌ക്ലാസ് മജിസ്ട്രേട്ട് കോടതി 10 വർഷത്തെ തടവിന് ശിക്ഷിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..