കരുമാല്ലൂര്‍> തൊഴിലുറപ്പുജോലിക്കിടെ കരുമാല്ലൂര്‍ 18–-ാംവാര്‍ഡിലെ എണ്‍പതുകാരിയായ തൊഴിലാളി ചിന്നമ്മ ചോദിച്ചു: "ഞങ്ങളെയുമൊന്ന് പുറംലോകം കാണിക്കാമോ മെമ്പറേ'. പഞ്ചായത്ത് അംഗം ജിജി അനിൽകുമാറിനോടായിരുന്നു ആ ചോദ്യം. മൂന്നാറോ തേക്കടിയോ പോയാല്‍ മതിയെന്നായിരുന്നു ചിന്നമ്മയുടെ ആഗ്രഹം. സഹപ്രവര്‍ത്തകരും ഇതിന് പിന്തുണയുമായെത്തി. എന്നാല്‍ കേരളത്തിനു പുറത്തേക്കുതന്നെ പോകാം, യാത്ര വിമാനത്തിലാകട്ടെ എന്നായിരുന്നു ജിജിയുടെ മറുപടി. ഒടുവില്‍ രണ്ടുദിനം തൊഴിലിന് അവധി നല്‍കി അവര്‍ ബംഗളൂരുവിലേക്ക് പറന്നു.
നെടുമ്പാശേരി വിമാനത്താവളത്തിലേക്കുള്ള വിമാനങ്ങള്‍ ദിനവും കാണുന്ന ഈ തൊഴിലാളികള്‍ക്ക് ആകാശയാത്ര ഏറെ നാളത്തെ ആഗ്രഹമായിരുന്നു. 34 പേരാണ് ശനി പുലര്‍ച്ചെ സിയാലില്‍നിന്ന് ബംഗളൂരുവിലേക്ക് പറന്നത്. ആറുമണിയോടെ ബംഗളൂരുവിലെത്തി. പൂന്തോട്ടങ്ങളും ആര്‍മി മ്യൂസിയവുമെല്ലാം കണ്ടു. ഞായർ രാവിലെ ട്രെയിനിലാണ് മടക്കയാത്ര. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ജി ഡി ഷിജു ഇടപെട്ട് ആലുവയിലെ ഒരു ട്രാവല്‍ ഏജന്‍സി വഴിയാണ് വിമാന ടിക്കറ്റ് ബുക്ക് ചെയ്തത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..