24 April Wednesday

അന്തേവാസികൾക്ക് കോവിഡ്: തൃക്കാക്കരയിലെ വ്യദ്ധസദനത്തെ പ്രത്യേക ആശുപത്രിയാക്കി

വെബ് ഡെസ്‌ക്‌Updated: Friday Jul 24, 2020

കൊച്ചി > കോവിഡ് മരണം റിപ്പോർട്ട് ചെയ്ത എറണാകുളം തൃക്കാക്കരയിലെ കരുണാലയം വ്യദ്ധസദനത്തെ പ്രത്യേക ആശുപത്രിയാക്കി മാറ്റിയെന്ന് മന്ത്രി വി എസ് സുനിൽകുമാർ അറിയിച്ചു. 143 അന്തേവാസികളുള്ള തൃക്കാക്കരയിലെ വ്യദ്ധസദനം പ്രായാധിക്യമുള്ളവരെയും കിടപ്പ് രോഗികളെയും പരിചരിക്കുന്ന ഇടമാണ്. ഇവിടെയുള്ള 90 പേരും 60 വയസിന് മുകളിൽ പ്രായമുള്ളവരാണ്. ഇവിടെ 43 അന്തേവാസികൾക്കാണ് കോവിഡ് 19 രോഗം സ്ഥിരീകരിച്ചത്. കോവിഡ് വ്യാപന കാലത്തിന് മുന്നേ മാസത്തിൽ മൂന്ന് മരണം വരെ ഈ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്തിരുന്നതായും മന്ത്രി ചൂണ്ടിക്കാട്ടി.

തൃക്കാക്കര വൃദ്ധസദനത്തിൽ മുഴുവൻ സമയം ഡോക്ടറുടെ സേവനം ഉറപ്പ് വരുത്തിയിട്ടുണ്ട്. വൃദ്ധസദനത്തിൽ മെഡിക്കൽ സംഘത്തെ നിയോഗിക്കും. പാലിയേറ്റീവ് കെയർ സ്പെഷ്യലിസ്റ്റ്, മുഴുവൻസമയം ആംബുലൻസ് സൗകര്യം, ടെലിമെഡിസിൻ സൗകര്യങ്ങൾ ഉൾപ്പെടെ മെഡിക്കൽ സംഘം നിർദ്ദേശിച്ച  എല്ലാ സൗകര്യങ്ങളും ഇവിടെ ഉറപ്പാക്കും.

കോവിഡ് രോഗവ്യാപന പശ്ചാത്തലത്തിൽ ജില്ലയിലെ എല്ലാ വൃദ്ധസദനങ്ങൾക്കും മാനസികവെല്ലുവിളി നേരിടുന്നവർക്കും ഭിന്നശേഷിക്കാർക്കുമായുള്ള പരിചരണ കേന്ദ്രങ്ങളിൽ ജാഗ്രതാ നിർദ്ദേശം നൽകി. ഇത്തരം കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനായി സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഹെൽപ്പ് ഡെസ്‌ക് ആരംഭിക്കും. ഇവിടങ്ങളിൽ പ്രത്യേക പെരുമാറ്റച്ചട്ടവും ഏർപ്പെടുത്തും.  ഈ കേന്ദ്രങ്ങളിൽ നിന്നും അത്യാവശ്യ കാര്യങ്ങൾക്കായി പുറത്ത് പോകുവാൻ ഒരാൾക്ക് മാത്രമാണ് അനുമതി. ഇയാൾ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കേണ്ടതും കേന്ദ്രത്തിലെ മറ്റ് അന്തേ വാസികളുമായി ബന്ധപ്പെടാൻ പാടില്ലാത്തതുമാണ്. വൃദ്ധസദനങ്ങൾക്കാവശ്യമായ സാധനങ്ങൾ വാങ്ങുന്നത് രോഗവ്യാപന സാധ്യത ഇല്ലെന്ന് ഉറപ്പാക്കിയാകണം.

ട്രോളിംഗ് നിരോധന കാലയളവ് തീരുന്നതുമായി ബന്ധപ്പെട്ട് ജില്ലയിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മത്സ്യബന്ധന തൊഴിലിനായി മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി വേണം എത്തുവാൻ. നിലവിൽ ഇതര സംസ്ഥാന യാനങ്ങൾക്ക് കേരളതീരത്ത് പ്രവർത്തനാനുമതി ഇല്ല . മത്സ്യ ബന്ധനമേഖലയുമായി ബന്ധപ്പെട്ടുള്ള ഇതര സംസ്ഥാന തൊഴിലാളികൾക്കുള്ള വിശദമായ മാർഗരേഖ സംസ്ഥാനതലത്തിൽ തയ്യാറാകും.

ജില്ലയിലെ ഫസ്റ്റ് ലെവൽ ട്രീറ്റ്മെന്റ് സെന്റെറുകളുടെ (എഫ്എൽടിസി) പ്രവർത്തനവും ഒരുക്കങ്ങളും മികച്ച രീതിയിൽ പുരോഗമിക്കുന്നതായി മന്ത്രി വിലയിരുത്തി. ജി്ല്ലയിൽ ഏഴ് എഫ്എൽടിസികളാണ് നിലവിൽ പ്രവർത്തിക്കുന്നത്. ജില്ലയിലെ വിവിധ എഫ്എൽടിസികളിലായി 6500 കിടക്കകൾ സജ്ജീകരിച്ചിട്ടുണ്ട്.   എഫ്എൽടിസികളിൽ സന്നദ്ധ സേവനത്തിനായി നേഴ്‌സുമാർ ഉൾപ്പെടെ ആരോഗ്യരംഗത്ത് പ്രവർത്തിക്കാൻ താൽപര്യമുള്ളവർ തയ്യാറാകണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.    

തീരപ്രദേശ പഞ്ചായത്തുകളിലെ കുടുംബങ്ങൾക്ക് പലവ്യഞ്ജന കിറ്റുകൾ ലഭ്യമാക്കും. ആദ്യഘട്ടത്തിൽ 4500 കുടുംബങ്ങൾക്കാണ് കിറ്റുകൾ വിതരണം ചെയ്യുന്നത്. സിവിൽ സപ്ലെയ്‌സ് വകുപ്പിന് ഇതിനാവശ്യമായ നിർദ്ദേശം നൽകി. കണ്ടക്കടവ്, ചെല്ലാനം പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾക്ക് പുറമേ ആവശ്യമെങ്കിൽ മൊബൈൽ യൂണിറ്റുകളും കോവിഡ് പരിശോധനക്കായി തയ്യാറാക്കും.

കോവിഡ് രോഗവ്യാപന പരിശോധനകൾ ഐ.സി.എം.ആർ മാർഗ്ഗനിർദേശപ്രകാരമാണ് നടത്തുന്നതെന്ന് പറഞ്ഞ മന്ത്രി അടുത്തഘട്ടത്തിൽ എല്ലാ പഞ്ചായത്തുകളിലും ആന്റിജൻ ടെസ്റ്റ് ആരംഭിക്കുമെന്നും അറിയിച്ചു. നിലവിൽ രോഗലക്ഷണമുള്ളവർക്ക് പുറമേ   രോഗിയുമായി പ്രാഥമിക സംബർക്കമുള്ളവരെയും ഹൈ റിസ്‌ക്ക് കോൺടാക്ട്സ് ഉളള എല്ലാവരെയും പരിശോധനക്ക് വിധേയരാക്കുന്നുണ്ട്.

രോഗപ്രതിരോധ പ്രവർത്തനങ്ങൾക്കും എഫ്എൽടിസി നടത്തിപ്പുകൾക്കുമായി എല്ലാ പഞ്ചായത്തുകൾക്കും മുൻസിപ്പാലിറ്റികൾക്കും നിശ്ചിത തുക ജില്ലാ ദുരന്തനിവാരണ അതോറിട്ടിയിൽ നിന്നും നൽകും. പ്രസ്തുത തദ്ദേശഭരണ സ്ഥാപനങ്ങൾ ഇതിനായി ജോയിന്റ് അക്കൗണ്ടുകൾ ആരംഭിക്കണം. കളക്ട്രേറ്റിൽ നടന്ന പത്രസമ്മേളനത്തിൽ ജില്ലാ കളക്ടർ എസ് സുഹാസ്. റൂറൽ എസ്. പി കെ കാർത്തിക്, പോലീസ് ഡെപ്യൂട്ടി. കമ്മീഷ്ണർ ജി പൂങ്കുഴലി, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ കെ കുട്ടപ്പൻ എന്നിവർ പങ്കെടുത്തു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top