മരട്
മുനിസിപ്പാലിറ്റിയിലെ ജനങ്ങളെ വിഡ്ഡിയാക്കുന്ന പൊള്ളവാഗ്ദാനങ്ങളാണ് നഗരസഭാ ബജറ്റിൽ ഉള്ളതെന്ന് ആക്ഷേപിച്ച് എൽഡിഎഫ് കൗൺസിലർമാർ ബജറ്റ് ചർച്ച ബഹിഷ്കരിച്ചു. അവതരിപ്പിച്ച ബജറ്റ് തട്ടിക്കൂട്ടിയതാണെന്നും തട്ടിപ്പ് ജനങ്ങൾ തിരിച്ചറിയുമെന്നും ബഹിഷ്കരണത്തിനുമുമ്പ് എൽഡിഎഫ് പാർലമെന്ററി പാർടി നേതാവ് സി ആർ ഷാനവാസ് ആരോപിച്ചു.
പുതുതായി അവതരിപ്പിച്ച എല്ലാകാര്യങ്ങളും മുൻകാല ബജറ്റുകളുടെ ആവർത്തനമാണ്. നഗരസഭാ മന്ദിരം പണിത് 12 വർഷം പിന്നിട്ടിട്ടും പൂർത്തിയാകാത്ത ലിഫ്റ്റിന്റെ പണി ഇത്തവണയും പ്രഖ്യാപിച്ചു. കുണ്ടന്നൂർ കവലയിൽ കവാടം പണിയുമെന്ന പ്രഖ്യാപനവും പാലത്തിനുതാഴെ പൊതു കക്കൂസ് പണിയുമെന്ന പ്രഖ്യാപനവും ആവർത്തനമാണ്. വി പി പീറ്റർ സ്മാരക ഷോപ്പിങ് കോംപ്ലക്സ് നിർമാണം ആവർത്തിച്ചത് വേട്ടാപറമ്പിൽ കുടുംബത്തെ അപമാനിക്കാനായാണ്. കുടുംബശ്രീയെ മുഖ്യധാരയിലേക്ക് ഉയർത്തുമെന്നു പറയുന്നവരാണ് മരടിലെ കുടുംബശ്രീ പ്രസ്ഥാനത്തെ തകർക്കാൻ ശ്രമിക്കുന്നത്. 78.54 കോടി- രൂപ വരവും 72.93 കോടി രൂപ ചെലവും 5.61 കോടി രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് കഴിഞ്ഞദിവസം വൈസ് ചെയർപേഴ്സൺ അഡ്വ. രശ്മി സനിലാണ് അവതരിപ്പിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..