കൊച്ചി > ജഡ്ജിക്ക് നല്‍കാനെന്ന വ്യാജേന സിനിമാ നിര്‍മാതാവില്‍ നിന്ന് കോഴ വാങ്ങിയ സംഭവത്തില്‍ അഡ്വക്കേറ്റ്സ് അസോസിയേഷന്‍ പ്രസിഡൻറായ അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂരിനെതിരെ ഗുരുതര കണ്ടെത്തല്‍. മൂന്ന് ജഡ്ജിമാരുടെ പേരില്‍ സൈബി വന്‍ തോതില്‍ പണം കൈപ്പറ്റിയെന്ന് ഹൈക്കോടതി വിജിലന്‍സ് കണ്ടെത്തി.
ഒരു ജഡ്ജിയുടെ പേരില്‍ മാത്രം വാങ്ങിയത് 50 ലക്ഷമാണ്. അഭിഭാഷകനെതിരെ അഡ്വക്കറ്റ് ആക്ട് പ്രകാരം നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി വിജിലന്‍സ് റിപ്പോർട്ടിൽ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ബാർ കൗൺസിലിനെ വിവരം അറിയിക്കണമെന്നും നിർദ്ദേശമുണ്ട്. ജസ്‌റ്റിസ് പി വി കുഞ്ഞികൃഷ്‌ണൻ, ജസ്‌റ്റിസ് എ മുഹമ്മദ് മുഷ്‌താഖ്, ജസ്‌റ്റിസ് എ എ സിയാദ് റഹ്‌മാൻ എന്നിവർക്ക് നൽകാനെന്ന പേരിലാണ് സൈബി പണം വാങ്ങിയത്. നാല് അഭിഭാഷകരാണ് വിജിലന്‍സ് വിഭാഗത്തിന് മൊഴി നല്‍കിയത്.
എറണാകുളം സൗത്ത് പൊലീസ് രജിസ്റ്റര്‍ ചെയ്ത പീഡന കേസില്‍ നിര്‍മാതാവിന് 25 ലക്ഷം ചെലവായി. 15 ലക്ഷം ഫീസ് ആയി സൈബി വാങ്ങി. അഞ്ച് ലക്ഷം കുറക്കാന്‍ പറ്റുമോ എന്ന് ചോദിച്ചപ്പോള്‍ ജഡ്ജിന് കുറച്ചു കൂടുതല്‍ പൈസ കൊടുക്കേണ്ടതുണ്ട് എന്ന് സൈബി പറഞ്ഞതായാണ് ലഭിച്ച മൊഴി. ഒരു ജഡ്‌ജിയുടെ പേരിൽ രണ്ട് ലക്ഷം രൂപയും വാങ്ങി.
ആഡംബര ജീവിതം നയിച്ചിരുന്ന സെെബിക്ക് മൂന്ന് ലക്ഷ്വറി കാറുകള്‍ സ്വന്തമായുണ്ട്. സൈബിയുടെ കക്ഷികള്‍ പ്രമുഖ സിനിമ താരങ്ങള്‍ ആണെന്നും കണ്ടെത്തിയിട്ടുണ്ട്. ജഡ്ജികളുടെ പേരില്‍ വന്‍ തുക വാങ്ങിയതിന് സൈബി ജോസിനെതിരെ തെളിവുണ്ടെന്ന് കണ്ടെത്തിയതിനാല്‍ അഭിഭാഷകനെതിരെ അഡ്വക്കറ്റ് ആക്ട് പ്രകാരം നടപടി സ്വീകരിക്കാനാണ് വിജിലന്‍സ് നിര്‍ദേശം.
സൈബിയുടെ മൊഴി പൊലീസ് നാളെ രേഖപ്പെടുത്തും
കൊച്ചി> ഹൈക്കോടതി ജഡ്‌ജിക്കെന്ന പേരിൽ ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയ കേസിൽ സൈബി ജോസിന്റെ മൊഴി പൊലീസ് ബുധനാഴ്‌ച രേഖപ്പെടുത്തും. ദുബായിലുള്ള നിർമാതാവ് ചൊവ്വാഴ്‌ച സിറ്റി പൊലീസ് കമീഷണറുടെ മുന്നിൽ മൊഴി നൽകി. അഭിഭാഷകർ അടക്കമുള്ളവരിൽ നിന്ന് മൊഴിയെടുക്കൽ തുടരുകയാണ്. പ്രാഥമികാന്വേഷണ റിപ്പോർട്ട് ഈ ആഴ്‌ച സംസ്ഥാന പൊലീസ് മേധാവിക്ക് സമർപ്പിക്കുമെന്ന് കഴിയുമെന്ന് സിറ്റി പൊലീസ് കമീഷണർ കെ സേതുരാമൻ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..