പിറവം
പിറവത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി യോഗത്തിൽ സംഘർഷവും കൂട്ടത്തല്ലും. തിങ്കൾ വൈകിട്ട് നാലിനാണ് സംഭവം. പിറവം സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് പരാജയം ചർച്ചചെയ്യണമെന്ന് ഐ വിഭാഗം ആവശ്യം ഉന്നയിച്ചതോടെയാണ് തർക്കം ഉണ്ടായത്. തുടർന്ന് പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. കസേരകൊണ്ടുള്ള അടിയിൽ ചില നേതാക്കൾക്ക് പരിക്കേറ്റെങ്കിലും ഗുരുതരമല്ല. ഡിസിസി സെക്രട്ടറിമാരായ കെ ആർ പ്രദീപ്കുമാർ, റീസ് പുത്തൻവീടൻ, ബ്ലോക്ക് പ്രസിഡന്റ് വിത്സൺ കെ ജോൺ, മണ്ഡലം പ്രസിഡന്റ് ഷാ ഇലഞ്ഞിമറ്റം, തോമസ് മല്ലിപ്പുറം തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് ഏറ്റുമുട്ടൽ നടന്നത്. മണ്ഡലം സെക്രട്ടറി അനിത സജി ഉൾപ്പെടെയുള്ളവർ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. കൂട്ടത്തല്ലിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.
മണീട് ഉൾപ്പെടെയുള്ള പഞ്ചായത്തുകളിൽനിന്ന് എത്തിയവരാണ് പ്രശ്നങ്ങൾക്ക് തുടക്കംകുറിച്ചത്. നഗരസഭാപ്രദേശം ഉൾപ്പെടുന്ന കമ്മിറ്റിയിൽ പുറത്തുനിന്ന് ആളെയിറക്കി പ്രശ്നം ഉണ്ടാക്കുകയായിരുന്നെന്ന് എ ഗ്രൂപ്പ് പറയുന്നു. തർക്കത്തെത്തുടർന്ന് കമ്മിറ്റി നിർത്തിവച്ചു. ഐ ഗ്രൂപ്പിന്റെ പരാതിയിൽ കെപിസിസി എക്സിക്യൂട്ടീവ് അംഗവും മുൻ നഗരസഭാ അധ്യക്ഷനുമായ സാബു കെ ജേക്കബ്ബിനെതിരെ അച്ചടക്ക നടപടിക്കായി ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നോട്ടീസ് നൽകിയതും പ്രവര്‍ത്തകര്‍ തമ്മിലുള്ള തര്‍ക്കത്തിന് കാരണമായി. ഐ ഗ്രൂപ്പ് നേതാവായ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വിത്സൺ കെ ജോൺ 15 വർഷം പ്രസിഡന്റായിരുന്ന പിറവം റൂറൽ ബാങ്കിലെ ഭരണം കഴിഞ്ഞമാസം സഹകരണ സംരക്ഷണമുന്നണി പിടിച്ചിരുന്നു. ഭരണം നഷ്ടപ്പെടാൻ കാരണം എ ഗ്രൂപ്പ് ആണെന്ന ഐ വിഭാഗത്തിന്റെ പരാതിയിലാണ് സാബു കെ ജേക്കബ്ബിന് കാരണംകാണിക്കൽ നോട്ടീസ് നൽകിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..