മരട്
ഡിവിഷനിലെ ഉദ്ഘാടനത്തിൽ സ്വാഗതം പറയുന്നതിൽനിന്ന് എൽഡിഎഫ് കൗൺസിലറെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് ചെയർമാൻ ആന്റണി ആശാൻപറമ്പിലിനെ എൽഡിഎഫ് കൗൺസിലർമാർ ഉപരോധിച്ചു.
നഗരസഭയിലെ ഒന്നാംഡിവിഷനിൽ മുൻ എംഎൽഎ എം സ്വരാജിന്റെ ആസ്തിവികസന ഫണ്ടിൽനിന്ന് 30 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച സ്നേഹതീരം വയോജന ക്ലബ്ബിന്റെ ഉദ്ഘാടനത്തിൽനിന്നാണ് ഡിവിഷൻ കൗൺസിലറെ രാഷ്ട്രീയവിരോധംമൂലം ഒഴിവാക്കിയത്. ഇതിൽ പ്രതിഷേധമുയർത്തി കൗൺസിലിൽ എൽഡിഎഫ് കൗൺസിലർമാർ എഴുന്നേറ്റതോടെ ചെയർമാൻ യോഗം പിരിച്ചുവിട്ടു. ഇതേത്തുടർന്ന് വനിതാ കൗൺസിലർമാർ ചെയർമാനെ തടഞ്ഞുവച്ചു. ഇതോടെ ചെയർമാൻ മറ്റൊരു വഴിയിലൂടെ ഓടി ക്യാബിനിൽ കയറി. കൗൺസിലർമാർ ചെയർമാന്റെ ക്യാബിനിലെത്തി പ്രതിഷേധിച്ചു. ഡിവിഷനുകളിലെ വിവിധ വിഷയങ്ങൾ ഉന്നയിക്കാൻ അവസരം കൊടുക്കാതെ കൗൺസിൽ പെട്ടന്ന് പിരിച്ചുവിട്ട് വിഷയങ്ങളിൽനിന്ന് ഓടിയൊളിക്കുന്ന ചെയർമാനാണ് മരടിലേതെന്ന് ഭരണകക്ഷി അംഗങ്ങൾക്കടക്കം ആക്ഷേപമുണ്ട്.
എല്ലാ വാർഡുകളിലും തെരുവുവിളക്കുകൾ കത്താതായിട്ട് മാസങ്ങളായിട്ടും നടപടി സ്വീകരിക്കുന്നില്ല. വിവിധ സ്ഥലങ്ങളിൽ മാലിന്യം നിറഞ്ഞതോടെ പലയിടത്തും മൂക്കുപൊത്താതെ നടക്കാനാകാത്ത നിലയാണ്. നഗരസഭാ ഹാളുകൾ ശോചനീയാവസ്ഥയിലാണ്. ഇതുൾപ്പടെയുള്ള വിഷയങ്ങൾ സംസാരിക്കാനാണ് എൽഡിഎഫ് കൗൺസിലർമാരെ അനുവദിക്കാതിരുന്നത്. ഈ സാഹചര്യത്തിലുമായിരുന്നു പ്രതിഷേധം. ഉദ്ഘാടനച്ചടങ്ങിൽ കൗൺസിലറെ അവഗണിച്ചതിൽ പ്രതിഷേധിച്ച് വെള്ളി വൈകിട്ട് എൽഡിഎഫ് നേതൃത്വത്തിൽ സ്നേഹതീരത്തിന്റെ ജനകീയ ഉദ്ഘാടനം സംഘടിപ്പിക്കുമെന്ന് പാർലമെന്ററി പാർടി ലീഡർ സി ആർ ഷാനവാസ് അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..