29 March Friday

കൊടുങ്ങല്ലൂർ ഭരണി ; കോമരങ്ങൾ കാവേറ്റം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Mar 22, 2023


കൊടുങ്ങല്ലൂർ
കൊടുങ്ങല്ലൂർ ഭരണി ഉത്സവത്തിന്റെ  ഭാഗമായി കോമരങ്ങളുടെ കാവേറ്റം തുടങ്ങി. ഉറഞ്ഞു തുള്ളലിന്റെയും തന്നാരം പാട്ടിന്റെയും ദ്രുതതാളം മുഴങ്ങി. ബുധൻ രാവിലെ മുതലാണ് കോമരങ്ങളുടെ പ്രവാഹം തുടങ്ങിയത്.   ഇവർക്കൊപ്പം തീർഥാടകരുടെ ഒഴുക്കും തുടങ്ങിയതോടെ കാവും പരിസരവും ജനനിബിഡമായി.

വ്യാഴാഴ്ച സന്ധ്യയ്ക്ക് രേവതി വിളക്ക് തെളിയും. വടക്കേ നടയിലെ ദീപസ്തംഭത്തിലാണ്‌ രേവതി വിളക്ക് തെളിയിക്കുക. വെള്ളിയാഴ്ചയാണ് പ്രസിദ്ധമായ അശ്വതി കാവ് തീണ്ടൽ. ഉച്ചയ്ക്ക് ക്ഷേത്ര വാതിലുകളെല്ലാം അടച്ച് കാവ് തീണ്ടലിന് മുന്നോടിയായുള്ള തൃചന്ദന ചാർത്ത് പൂജ ആരംഭിക്കും. ക്ഷേത്രത്തിനു പുറത്ത് കൊടുങ്ങല്ലൂർ വലിയ തമ്പുരാനും പരിവാരങ്ങളും കാവൽ നിൽക്കുമ്പോൾ നീലത്ത്  മഠത്തിലെയും  കുന്നത്ത് മഠത്തിലെയും അടികൾമാരാണ് പൂജ നിർവഹിക്കുക. പൂജ കഴിഞ്ഞ് അടികൾമാർ ക്ഷേത്രനടയടച്ച് മടങ്ങിയാൽ തമ്പുരാനും പരിവാരങ്ങളും കിഴക്കേ നടയിലെ നിലപാട് തറയിലെത്തും. പകൽ 3.30 ന് തമ്പുരാന്റെ അനുമതിയോടെ കോയ്മ ചുവന്ന പട്ടുക്കുട നിവർത്തിയാൽ ആയിരക്കണക്കിന് കോമരങ്ങളും ഭക്തരും ക്ഷേത്രത്തിന് ചുറ്റും കുതിച്ചു പാഞ്ഞ് അശ്വതി കാവ് തീണ്ടും. പാലക്കവേലനാണ് ആദ്യമായി കാവുതീണ്ടുക. തുടർന്ന് തെയ്യവും, തിറയും, മുടിയാട്ടവുമടക്കമുള്ള കലാരൂപങ്ങൾ കാവിൽ അരങ്ങേറും. ഭരണി നാളായ ശനിയാഴ്ച അരയ സമുദായക്കാരുടെ തീരദേശത്ത് നിന്നുള്ള ഘോഷയാത്ര ക്ഷേത്രത്തിലെത്തി പട്ടും താലിയും സമർപ്പിക്കും. പട്ടാര്യ സമുദായക്കാർ കുമ്പളങ്ങ മുറിച്ച് ബലിയർപ്പിക്കുന്നതോടെ ഭരണി മഹോത്സവം സമാപിക്കും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top