തിരുവനന്തപുരം
സംസ്ഥാന പൊതുമരാമത്ത് വകുപ്പിനു കീഴിലെ നിർമാണപ്രവൃത്തികളുടെ ഗുണനിലവാര പരിശോധന റിപ്പോർട്ട് അതതിടത്തുവച്ചുതന്നെ ലഭ്യമാക്കുന്ന ഓട്ടോമാറ്റിക് മൊബൈൽ ടെസ്റ്റിങ് ലാബുകൾക്ക് തുടക്കമായി. ഇതോടെ പ്രവൃത്തി നടക്കുമ്പോൾത്തന്നെ ആവശ്യമായ മാറ്റങ്ങൾ വരുത്തി തുടർ നടപടി സ്വീകരിക്കാനാകും. റോഡ്, പാലം, കെട്ടിടം എന്നിവയുടെ ഗുണനിലവാര പരിശോധന ഇനിമുതൽ പ്രവൃത്തി നടക്കുന്നിടത്തുതന്നെ നടക്കും. റോഡ് നിർമാണത്തിന് ഉപയോഗിക്കുന്ന മിക്‌സിന്റെ താപനില, ബൈൻഡർ കണ്ടന്റ്, ബിറ്റുമിൻ കണ്ടന്റ് എന്നിവയും പരിശോധിക്കാം. മിക്‌സിലെ ബിറ്റുമിൻ, ജലസാന്നിധ്യം ഉൾപ്പെടെയുള്ള ഘടകങ്ങളും നോക്കും.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലകളിലെ പരിശോധനാ വിവരങ്ങൾ എല്ലാ പത്താംതീയതിക്കും മുമ്പ് പൊതുമരാമത്ത് സെക്രട്ടറിക്ക് ലഭ്യമാക്കാൻ നിർദേശിച്ചതായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. പരിശോധനാവിവരം സെക്രട്ടറി തലത്തിൽ പരിശോധിക്കും. ലാബുകൾ നിർമാണപ്രവർത്തനങ്ങളുടെ ഗുണനിലവാരവും സുതാര്യതയും ഉറപ്പുവരുത്താൻ സഹായിക്കും. നവീന സാങ്കേതികവിദ്യയിലെ ഗുണനിലവാരം ഉറപ്പിച്ച് പ്രവൃത്തികൾ സുതാര്യമായി പൂർത്തീകരിക്കുന്നതിനാവശ്യമായ പരിശീലനം ഉദ്യോഗസ്ഥർക്ക് ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. പാപ്പനംകോട് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് റോഡിന്റെ ഗുണനിലവാര പരിശോധന മന്ത്രി നേരിട്ടെത്തി വിലയിരുത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..