കൊച്ചി
ഫോർട്ട് കൊച്ചിയിൽ നാവികസേനയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ കുഴിയിൽ വീണ് കുട്ടി മരിച്ച സംഭവത്തിൽ നഷ്ടപരിഹാരത്തുക നിശ്ചയിക്കാൻ റിട്ട. ജില്ലാ സെഷൻസ് ജഡ്‌ജിയെ ചുമതലപ്പെടുത്തുമെന്ന് ഹൈക്കോടതി. നാവികനും വിശാഖപട്ടണം സ്വദേശിയുമായ എസ് ടി റെഡ്ഡിയുടെയും നാരായണമ്മയുടെയും മകൻ സായി ആകാശ് റെഡ്ഡി കുഴിയിൽ വീണ് മരിച്ചതിന്റെ ഉത്തരവാദിത്വം നാവികസേനയടക്കമുള്ള എതിർകക്ഷികൾക്കാണെന്ന് സിംഗിൾ ബെഞ്ച് വിലയിരുത്തി.
2015 ഫെബ്രുവരി 22ന് ഫോർട്ട് കൊച്ചി നേവൽ റസിഡൻഷ്യൽ കോംപ്ലക്‌സിലെ കുട്ടികളുടെ പാർക്കിനുസമീപത്തെ കുഴിയിൽ വീണാണ് കുട്ടി മരിച്ചത്. ഇവിടെ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിരുന്നില്ല. നാവികസേനയുടെ അനാസ്ഥയെക്കുറിച്ച് നേവൽ കമാൻഡിങ് ഓഫീസർക്ക് പരാതി നൽകിയെങ്കിലും അനുകൂലനടപടി ഉണ്ടായില്ല. ഇതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്. കരാറുകാരനാണ് മരണത്തിന് ഉത്തരവാദിയെന്നായിരുന്നു നാവികസേനയുടെ വാദം. എന്നാൽ, സുരക്ഷയെക്കുറിച്ച് നിർദേശം നൽകേണ്ട ഉത്തരവാദിത്വം നാവികസേനയ്‌ക്കുണ്ടായിരുന്നുവെന്നും കരാറുകാരന്റെ ഭാഗത്ത് വീഴ്ചയുണ്ടെങ്കിൽ ഉചിതനടപടി സ്വീകരിക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കി. ഉത്തരവാദിത്വത്തിൽനിന്ന് നാവികസേനയ്‌ക്ക് ഒഴിഞ്ഞുമാറാനാകില്ല. വലിയ തുക നഷ്ടപരിഹാരമായി നൽകേണ്ട കേസാണെന്ന് വിലയിരുത്തിയാണ് നഷ്ടപരിഹാത്തുക നിർണയിക്കാൻ ജസ്‌റ്റിസ് അമിത് റാവൽ ജില്ലാ സെഷൻസ് ജഡ്ജിയെ ചുമതലപ്പെടുത്തിയത്. നാവികസേനയുടെ നിലപാട് അറിയിക്കാൻ സമയം ആവശ്യപ്പെട്ടതിനെ തുടർന്ന് ഹർജി ഒക്ടോബർ 27ന് പരിഗണിക്കാൻ മാറ്റി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..