മട്ടാഞ്ചേരി
ലക്ഷദ്വീപിലേക്കുള്ള യാത്രാക്ലേശത്തിന് താൽക്കാലിക പരിഹാരമായി ഇരുപത്തേഴിനകം ഒരു കപ്പൽകൂടി സർവീസ് നടത്തുമെന്ന് അധികൃതർ ഉറപ്പുനൽകി. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി വില്ലിങ്‌ടൺ ഐലൻഡിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിനുശേഷം അധികൃതരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. മുമ്പ് ഏഴു കപ്പലുകൾ സർവീസ് നടത്തിയിരുന്നു. ഇപ്പോൾ അത് രണ്ടായി കുറഞ്ഞു. നിർത്തിവച്ച അഞ്ചു കപ്പലുകളിൽ ഒന്ന് അടിയന്തരമായി സർവീസ് നടത്താൻ എത്തിക്കാമെന്ന് ലക്ഷദ്വീപ് ഡെപ്യൂട്ടി ഡയറക്ടർ ഡിവൈഎഫ്ഐ നേതാക്കൾക്ക് ഉറപ്പുനൽകി.
ലക്ഷദ്വീപിലെ ഭരണ ഭീകരതയ്‌ക്കെതിരെ ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധ മാർച്ചിൽ അഞ്ഞൂറിലേറെ പ്രവർത്തകർ പങ്കെടുത്തു. ഹാർബർ ടെർമിനലിനുസമീപത്തുനിന്ന് ആരംഭിച്ച പ്രകടനം അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസിനുമുമ്പിൽ സമാപിച്ചു. പ്രതിഷേധയോഗം കേന്ദ്രകമ്മിറ്റി അംഗം എം ഷാജർ ഉദ്‌ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അനീഷ് എം മാത്യു അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എ ആർ രഞ്ജിത്, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം മീനു സുകുമാരൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബിബിൻ വർഗീസ്, കെ പി ജയകുമാർ, ജില്ലാ ജോയിന്റ് സെക്രട്ടറി അമൽ സോഹൻ, ബ്ലോക്ക് സെക്രട്ടറി അമൽ സണ്ണി, കിരൺ രാജ്, മനീഷ രാധാകൃഷ്ണൻ, കെ വി നിജിൽ, ഷിജോ എബ്രഹാം എന്നിവർ സംസാ
രിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..