കൊച്ചി
വരയിലൂടെ തന്റെ പരിമിതികളെ തോൽപ്പിച്ചുമുന്നേറുകയാണ് അഞ്ജൻ. സെറിബ്രൽ പാൾസി ബാധിതനായ അഞ്ജൻ സതീഷ് 75 ദിവസത്തിനുള്ളിൽ വരച്ച 75 സ്വാതന്ത്ര്യസമരസേനാനികളുടെ കാരിക്കേച്ചറുകൾ എസ്‌ആർവി സ്‌കൂളിൽ പ്രദർശിപ്പിച്ചു. സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് പ്രദർശനം സംഘടിപ്പിച്ചത്. സെറിബ്രൽ പാൾസിയുടെ ഭാഗമായി കാഴ്‌ചയ്‌ക്കും കേൾവിക്കും സംസാരത്തിനും നടക്കാനും പരിമിതികളുണ്ട് അഞ്ജന്. 10–-ാംക്ലാസുവരെമാത്രമേ സാധാരണ വിദ്യാഭ്യാസത്തിന് അവസരം ലഭിച്ചുള്ളൂ. ഉണർന്നിരിക്കുന്ന സമയം മുഴുവനും വരയുടെ ലോകത്താണ് ഈ മുപ്പത്തിരണ്ടുകാരൻ. സുഭാഷ് ചന്ദ്രബോസ്, സരോജിനി നായിഡു, സർദാർ വല്ലഭ്‌ഭായി പട്ടേൽ, ലക്ഷ്‌മി സൈഗാൾ, എ കെ ഗോപാലൻ തുടങ്ങിയവരുടെ ചിത്രങ്ങൾ പ്രദർശനത്തിലുണ്ട്. ഗാന്ധിജിയുടെ 150–-ാം ജന്മദിനത്തിന്റെ ഭാഗമായി ഗാന്ധിജിയുടെ 150 ചിത്രങ്ങളുടെ പ്രദർശനം മുമ്പ് സംഘടിപ്പിച്ചിരുന്നു.
ഭിന്നശേഷിക്കാർക്കുള്ള മികച്ച സർഗാത്മകപ്രതിഭയ്‌ക്കുള്ള ദേശീയ അവാർഡ്, എബിലിറ്റി ഫൗണ്ടേഷന്റെ മാസ്‌ട്രി അവാർഡ് എന്നിങ്ങനെ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. കാർട്ടൂൺ അക്കാദമിയുടെ ഐക്കൺ ഓഫ് കേരളയാണ്. തൃപ്പൂണിത്തുറ അഞ്ജനത്തിൽ ഫെഡറൽ ബാങ്ക് റിട്ടയേഡ് സീനിയർ മാനേജർ സതീഷിന്റെയും ഹൈക്കോടതി റിട്ടയേഡ് ജീവനക്കാരി ലതികയുടെയും മകനാണ്. ഐടി പ്രൊഫഷണലായ അശ്വിൻ സതീഷാണ് സഹോദരൻ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..