16 April Tuesday

സ്വപ്‌നയ്ക്ക് തിരിച്ചടി ; കലാപശ്രമത്തിന്‌ കേസുകൾ തുടരാം

വെബ് ഡെസ്‌ക്‌Updated: Saturday Aug 20, 2022


കൊച്ചി  
സംസ്ഥാനത്ത് കലാപമുണ്ടാക്കാൻ  ശ്രമിച്ചതിനും മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന നടത്തിയതിനും  തനിക്കെതിരെയെടുത്ത  കേസുകൾ റദ്ദാക്കണമെന്ന  നയതന്ത്ര ബാഗേജിൽ സ്വർണംകടത്തിയ കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന്റെ  ആവശ്യം  ഹൈക്കോടതി തള്ളി.  കേസുകൾ തുടരാമെന്നും   ജസ്റ്റിസ് എ എ സിയാദ് റഹ്മാൻ ഉത്തരവിട്ടു. മുൻമന്ത്രി കെ ടി ജലീൽ, ലോയേഴ്സ് യൂണിയൻ നേതാവ് അഡ്വ. സി പി പ്രമോദ് എന്നിവരുടെ പരാതികളിൽ തിരുവനന്തപുരത്തും പാലക്കാട്ടും രജിസ്റ്റർചെയ്‌ത കേസുകൾ റദ്ദാക്കണമെന്ന സ്വപ്‌നയുടെ ആവശ്യമാണ് കോടതി തള്ളിയത്.

മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ വെളിപ്പെടുത്തലെന്ന പേരിൽ ആരോപണങ്ങൾ ഉന്നയിച്ചത് സമാധാനാന്തരീക്ഷം തകർത്ത് കലാപമുണ്ടാക്കാനാണെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. ഇവ പ്രഥമദൃഷ്‌ട്യാ അപകീർത്തികരവും നിയമവിരുദ്ധവുമായതിനാൽ പൊലീസിന് അന്വേഷിക്കാമെന്നും കോടതി വ്യക്തമാക്കി.

സംസ്ഥാനത്ത് പ്രതിപക്ഷനേതൃത്വത്തിലുണ്ടായ കലാപത്തിന് 745 കേസുകൾ രജിസ്റ്റർ ചെയ്തതിൽനിന്ന്‌, ഹർജിക്കാരി പ്രകോപനം ഉണ്ടാക്കിയതായി കോടതി വിലയിരുത്തി. മനഃപൂർവമല്ലെന്നത്‌ അന്വേഷണത്തിൽ വെളിവാകേണ്ടതാണ്. ആരോപണങ്ങളിലെ ദുരുദ്ദേശ്യം വ്യക്തമാണ്. ഉന്നതസ്ഥാനങ്ങളിൽ ഉള്ളവർക്കെതിരായ പൊള്ളയായ പരാമർശങ്ങൾ കലാപത്തിന് വഴിതെളിക്കുമെന്ന് ആർക്കുമറിയാം. വ്യാജ ഓഡിയോ ക്ലിപ്പുകളും രേഖകളും ചമച്ചുവെന്നതിലും കൂടുതൽ അന്വേഷിക്കണം. ഇഡിയുടെ അന്വേഷണം അട്ടിമറിക്കാനാണ് പൊലീസ് കേസെന്ന വാദം അംഗീകരിക്കാനാകില്ല. സ്വപ്‌നയുടെ പരാമർശങ്ങൾ നേരിട്ട് ബാധിച്ച ജലീലിന്റെ പരാതിയിലെന്താണ് ദുരുദ്ദേശ്യം. 

പ്രതിയായ പരാതിക്കാരിക്ക് സാക്ഷികളുടെ സംരക്ഷണത്തിനുള്ള നിയമപരിരക്ഷ അവകാശപ്പെടാനാകില്ല.  രഹസ്യമൊഴിയെക്കുറിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചതാണെന്ന  വാദവും കോടതി തള്ളി. വിവിധ ചാനലുകളിൽ തുടരെ ആവർത്തിക്കുകയായിരുന്നു. കുറ്റപത്രം നൽകിയശേഷം ആവശ്യമെങ്കിൽ വീണ്ടും സമീപിക്കാമെന്നും കോടതി പറഞ്ഞു. സർക്കാരിന്‌ വേണ്ടി പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി എ ഷാജി, അസിസ്‌റ്റന്റ്‌ പബ്ലിക്‌ പ്രോസിക്യൂട്ടർ പി നാരായണൻ എന്നിവർ ഹാജരായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top