കൂത്തുപറമ്പ്/ കണ്ണൂർ> മാരക മയക്ക് മരുന്നായ 70 എൽഎസ്‌ഡി സ്റ്റാമ്പുകളുമായി യുവാവ് എക്സൈസിൻ്റെ പിടിയിൽ. ഓൺലൈനായി നെതർലാൻ്റിൽ നിന്നും വരുത്തിച്ച മയക്കുമരുന്നുമായി കൂത്തുപറമ്പ് പാറാൽ ശ്രീശൈലത്തിൽ കെ പി ശ്രീരാഗിനെയാണ് കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം എസ് ജനീഷും സംഘവും അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ് കൂത്തുപറമ്പ് പോസ്റ്റ് ഓഫിസിൽ ആമസോൺ വഴി എത്തിയ തപാൽ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം കസ്റ്റഡിയി ലെടുക്കുകയായിരുന്നു. പാർസൽ തുറന്ന് നടത്തിയ പരിശോധനയിലാണ് മാരക മയക്ക് മരുന്ന് കണ്ടെത്തിയത്. തുടർന്ന് പാർസലിലെ മേൽ വിലാസം വഴി കൂത്തുപറമ്പ് പാറാലിലെ ശ്രീശൈലത്തിൽ കെ പി ശ്രീരാഗിനെ കണ്ടെത്തുകയായിരുന്നു.
ഈ മാസം ഒന്നിന് ഡാർക്ക് വെബ് വഴിയാണ് സ്റ്റാമ്പുകൾ ഓർഡർ ചെയ്തത് എന്നും ആ സ്റ്റാമ്പുകളാണ് പോസ്റ്റ് ഓഫിസിൽ വന്നതെന്നും ശ്രീരാഗ് സമ്മതിച്ചു. ഡാർക് വെബ്ബ്സൈറ്റിൽ പ്രത്യേക അക്കൗണ്ട് സൃഷ്ടിച്ച് ബിറ്റ്കോയിൻ കൈമാറ്റം വഴിയാണ് എൽ എസ് ഡി എത്തിച്ചത്. പിടികൂടിയ സ്റ്റാമ്പുകൾ മൂന്ന് ലക്ഷത്തോളം രൂപ വിലമതിക്കുന്നതാണ്. കഞ്ചാവ് കൈവശം വച്ചതിന് ഇയാളുടെ പേരിൽ മുൻപും കൂത്തുപറമ്പ് എക്സൈസ് കേസെടുത്തിട്ടുണ്ട്. പ്രിവൻ്റ്റീവ് ഓഫിസർ സുകേഷ് കുമാർ വണ്ടിച്ചാലിൽ, സിവിൽ എക്സൈസ് ഓഫിസർമാരായ പ്രജീഷ് കോട്ടായി,എം സുബിൻ,സി കെ ശജേഷ്,എൻ സി വിഷ്ണു,എക്സൈസ് ഡ്രൈവർ ലതിഷ് ചന്ദ്രൻ എന്നിവരാണ് എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..