കൊച്ചി
കുടുംബശ്രീ അംഗങ്ങൾ വീണ്ടും പഠിതാക്കളായി സ്കൂളിലേക്ക്. വർഷങ്ങൾക്കുമുമ്പ് പടിയിറങ്ങിയ സ്കൂളിലേക്ക് പഴയ ഓർമകളുമായി അവർ തിരികെയെത്തും. ബാഗും കുടയും യൂണിഫോമുമെല്ലാമുണ്ടാകും. വിദ്യാഭ്യാസവകുപ്പുമായി സഹകരിച്ച് കുടുംബശ്രീ നടപ്പാക്കുന്ന ‘തിരികെ സ്കൂളിൽ' പ്രചാരണത്തിന്റെ ഭാഗമായാണിത്.
ജില്ലാ റിസോഴ്സ് പേഴ്സൺമാർക്കുള്ള പരിശീലനം ചൊവ്വാഴ്ച തുടങ്ങും. രാവിലെ 9.30ന് ചൂർണിക്കര പഞ്ചായത്ത് ഹാളിൽ അസിസ്റ്റന്റ് കലക്ടർ നിഷാന്ത് സിഹാര ഉദ്ഘാടനം ചെയ്യും. സംസ്ഥാനതലത്തിൽ 46 ലക്ഷം കുടുംബശ്രീ വനിതകൾ പഠിതാക്കളായി വിദ്യാലയങ്ങളിലെത്തുന്ന പദ്ധതിയാണ് ‘തിരികെ സ്കൂളിൽ'. കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ഒക്ടോബർ ഒന്നുമുതൽ ഡിസംബർ 10 വരെയാണ് പ്രചാരണം. ഓരോ സിഡിഎസിനും കീഴിലുള്ള വിദ്യാലയങ്ങളിലാണ് ക്ലാസുകൾ.
അയല്‍ക്കൂട്ടങ്ങളിലെ സൂക്ഷ്മ സാമ്പത്തിക ഉപജീവനം ശക്തിപ്പെടുത്തുക, ഡിജിറ്റല്‍ സാങ്കേതികവിദ്യയിൽ അവബോധമുണ്ടാക്കുക, സ്ത്രീപദവി ഉയര്‍ത്താനുതകുന്ന കാഴ്ചപ്പാട് സൃഷ്ടിക്കുക എന്നിവയും ലക്ഷ്യമിടുന്നു. അവധിദിനങ്ങളിൽ രാവിലെ 9.30 മുതൽ 4.30 വരെയാണ് ക്ലാസ്. 9.30ന് അസംബ്ലിയിൽ കുടുംബശ്രീയുടെ മുദ്രാഗീതം ആലപിക്കും. ശേഷം ക്ലാസുകൾ തുടങ്ങും. സംഘാടനശക്തി അനുഭവ പാഠങ്ങൾ, അയൽക്കൂട്ടത്തിന്റെ സ്പന്ദനം കണക്കിലാണ്, കൂട്ടായ്മ- ജീവിതഭദ്രത ഞങ്ങളുടെ സന്തോഷം, ഉപജീവനം- ആശയങ്ങൾ പദ്ധതികൾ, ഡിജിറ്റൽ കാലം എന്നിവയാണ് പാഠ്യ വിഷയങ്ങൾ. ഒരോന്നും അഞ്ചു പാഠങ്ങളായി തിരിച്ചാണ് പരിശീലനം.
ഡിജിറ്റൽ പഠനങ്ങൾക്കായി സ്മാർട്ട്ഫോൺ കരുതണം. അതത് അയൽക്കൂട്ടങ്ങളിലെ യൂണിഫോം ആണ് ധരിക്കേണ്ടത്. എല്ലാവരും ഒരുമിച്ചിരുന്നാകും ഉച്ചഭക്ഷണം. കലാപരിപാടികളും നടത്തും. ജില്ലയിലെ 29,000 അയൽക്കൂട്ടങ്ങളിലെ നാലു ലക്ഷത്തോളം അംഗങ്ങളും പഠനപ്രക്രിയയിൽ പങ്കെടുക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..