20 April Saturday

വിവാദങ്ങൾ വകവയ്‌ക്കില്ല ; പരിഷ്‌കരണവുമായി മുന്നോട്ട്‌: 
മന്ത്രി ബിന്ദു

സ്വന്തം ലേഖകൻUpdated: Friday Nov 18, 2022


കൊച്ചി
നിക്ഷിപ്‌ത താൽപ്പര്യക്കാർ സൃഷ്ടിക്കുന്ന വിവാദങ്ങൾ വകവയ്‌ക്കില്ലെന്നും ഉന്നതവിദ്യാഭ്യാസരംഗത്തെ പരിഷ്‌കരണനടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ടുപോകുമെന്നും ഉന്നതവിദ്യാഭ്യാസമന്ത്രി ആർ ബിന്ദു. പ്രശ്‌നങ്ങളുണ്ടാക്കുന്നത്‌ ആരെല്ലാമാണെന്ന്‌ എല്ലാവർക്കും അറിയാം.  സർക്കാർ സംയമനത്തോടെയാണ്‌ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നത്‌. എറണാകുളം പ്രസ്‌ക്ലബ്ബിലെ മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

കെടിയു വിസി നിയമനവിധിക്കെതിരെ ഡോ. എം എസ്‌ ജയശ്രീ നൽകിയ പുനഃപരിശോധനാ ഹർജിയിൽ കക്ഷിചേരാൻ സർക്കാർ ആലോചിക്കുന്നു. അഭിഭാഷകനുമായി ചർച്ച ചെയ്‌ത്‌ തീരുമാനിക്കും. ചാൻസലറായി അക്കാദമിക്‌ വിദഗ്‌ധരെ നിയമിക്കാൻ ബിൽ കൊണ്ടുവരും. എല്ലാവരുമായും ചർച്ചയും നടത്തും. ഗവർണർമാരെത്തന്നെ ചാൻസലർമാരാക്കാൻ കേന്ദ്രസർക്കാർ നീക്കം നടത്തിയാൽ അപ്പോൾ കാണാം. ഇതുവരെ സർവകലാശാലകൾ പ്രവർത്തിച്ചിരുന്നത്‌ അതത്‌ സ്ഥാപനത്തിന്റെ നിയമങ്ങളും ചട്ടങ്ങളും പ്രകാരമാണ്‌. എന്നാലിപ്പോൾ യുജിസി റഗുലേഷനാണ്‌ പ്രധാനമെന്ന്‌ സുപ്രീംകോടതി വ്യക്തമാക്കി. കേന്ദ്രീകൃത പരിഷ്‌കരണങ്ങളിലേക്ക്‌ വഴിവയ്‌ക്കുന്നതാണിത്‌. ഒറ്റപ്പെട്ട സംഭവമായി കാണരുത്‌. ദേശീയരാഷ്ട്രീയ സ്ഥിതിവിശേഷവുമായി ബന്ധപ്പെടുത്തി കാണണം.

എൻഎസ്‌എസ്‌ കുഴിമാത്രമല്ല, വഴിയും വെട്ടിയിട്ടുണ്ട്‌. ക്ലാസ്‌മുറിയിൽമാത്രം ഒതുങ്ങുന്നതല്ല അധ്യാപനം. എൻഎസ്‌എസിന്റെ സംഭാവന വലുതാണ്‌. എൻഎസ്‌എസുമായി ബന്ധപ്പെട്ടുള്ള അധ്യാപകരുടെ പ്രവർത്തനങ്ങൾ അധ്യാപനത്തിന്റെ ഭാഗമാണ്‌. ഹൈക്കോടതി പരാമർശം വ്യക്തിപരമായി വേദനയുണ്ടാക്കി. കേരളത്തിലെ വിദ്യാർഥികൾ പുറത്തുപോകുന്നത്‌ ഇവിടെ വിദ്യാഭ്യാസരംഗത്തെ ഗുണമേന്മ കുറഞ്ഞതിനാലോ വിദേശത്തെ മേന്മമൂലമോ അല്ലെന്നും മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top