സ്വന്തം ലേഖകൻ
കോവിഡ് നിയന്ത്രണവിധേയമാകാൻ വൈകിയാൽ കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകൾ ഒഴിവാക്കിയേക്കും. അസാധാരണ സാഹചര്യത്തിൽ ഇതിന് സാധ്യതയുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പറഞ്ഞു. സംസ്ഥാന സർക്കാരുമായി ചർച്ചചെയ്‌തശേഷമാകും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ഇക്കാര്യത്തിൽ അന്തിമതീരുമാനമെടുക്കുക. സംസ്ഥാനത്തെ സ്ഥിതി കമീഷനെ അറിയിക്കുമെന്ന് മീണ പറഞ്ഞു. പുതുതായി തെരഞ്ഞെടുക്കുന്ന അംഗത്തിന് ഒരുവർഷം ലഭിക്കണമെന്നതിനാൽ കുട്ടനാട്ടിലും ചവറയിലും ജൂൺ 19നുമുമ്പ് ഉപതെരഞ്ഞെടുപ്പ് നടക്കണം. സീറ്റ് ഒഴിവുവന്നാൽ ആറുമാസത്തിനകം ഉപതെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടം. എന്നാൽ, മഹാമാരിയോ പ്രകൃതിദുരന്തമോ പോലുള്ള സാഹചര്യത്തിൽ അത് പരിഗണിച്ച് തെരഞ്ഞെടുപ്പ് കമീഷന് തീരുമാനമെടുക്കാം.
ഏപ്രിലിൽ കുട്ടനാട് തെരഞ്ഞെടുപ്പ് നടത്താനാണ് ഉദ്ദേശിച്ചിരുന്നത്. ഏത് സമയത്തും തെരഞ്ഞെടുപ്പിന് സജ്ജമാണെന്ന് ടിക്കാറാം മീണ കേന്ദ്രതെരഞ്ഞെടുപ്പ് കമീഷന് നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ, കോവിഡ് പടർന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കം തടസ്സപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..