തിരുവനന്തപുരം
മൂന്നരവർഷം കഴിഞ്ഞ് നടക്കേണ്ട തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർഥിയാകുന്നതിനെച്ചൊല്ലി അടിയുണ്ടാക്കാതെ ഉള്ള വോട്ട് ചോർന്നുപോകുന്നത് തടയാൻ കെപിസിസിക്ക് എഐസിസിയുടെ കർശന നിർദേശം. കാലങ്ങളായി യുഡിഎഫിന് വോട്ട് ചെയ്തിരുന്ന വലിയൊരു ശതമാനം ഒഴുകിപ്പോയി. ബാക്കിയുള്ള ചില സമുദായവോട്ടും ചോരുകയാണെന്നും അത് തടഞ്ഞുനിർത്താനുമാണ് നിർദേശം. ബിജപി കടന്നുകയറുന്നത് കോൺഗ്രസ് വോട്ടിലാണെന്നും അത് മനസ്സിലാക്കാതെയുള്ള പ്രവർത്തനം തിരിച്ചടിക്കുമെന്നും മുന്നറിയിപ്പുണ്ട്.
മധ്യകേരളത്തിൽ പലയിടത്തും കോൺഗ്രസിനും യുഡിഎഫിലെ ചില ഘടകകക്ഷികൾക്കും നേരിയ മുൻതൂക്കമുണ്ടായിരുന്നു. എന്നാൽ, അതിൽ കാര്യമായ മാറ്റമുണ്ടെന്നാണ് എഐസിസി വിലയിരുത്തൽ. പല നിയമസഭാമണ്ഡലങ്ങളിലും സ്ഥിതി മാറി. ക്രൈസ്തവ സമുദായത്തിൽ വോട്ട് ചോർത്താനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്. ഇതിനെ കരുതിയിരിക്കണം.
എന്നാൽ, ഇതും തരൂരിനെ ഒതുക്കാനുള്ള സൂത്രമാണെന്നാണ് തരൂർ വിഭാഗക്കാർ പറയുന്നത്. നിർദേശങ്ങൾ രമേശ് ചെന്നിത്തലയടക്കമുള്ള നേതാക്കൾക്ക് ബാധകമല്ലേയെന്നും ഇവർ ചോദിക്കുന്നു. തരൂർ മുഖ്യമന്ത്രിക്കോട്ടിടണ്ട എന്നുപറഞ്ഞ ചെന്നിത്തല അതേനിലയിൽത്തന്നെയാണ് ചൊവ്വാഴ്‌ചയും പ്രതികരിച്ചത്. തരൂരിനെ ഒറ്റപ്പെടുത്താനുള്ള നീക്കത്തോട് കടുത്ത എതിർപ്പുള്ള നേതാക്കൾ എഐസിസി നിർദേശത്തെ വേണുഗോപാലിന്റെ തട്ടിപ്പായാണ് കാണുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..