തിരുവനന്തപുരം
‘‘അത് ബാഡ് ടച്ചാണ്. മാമൻ കുറ്റം ചെയ്തിട്ടുണ്ട്. മാമനെ ശിക്ഷിക്കണം. ഗുഡ് ടച്ചും ബാഡ് ടച്ചും എനിക്ക് തിരിച്ചറിയാം. സ്കൂളിൽ പഠിപ്പിച്ചിട്ടുണ്ട്’’. വിസ്‌താര വേളയിൽ ഒമ്പതുകാരന്റെ ഈ മൊഴിയിൽ പോക്‌സോ പ്രതിക്ക് ലഭിച്ചത് അഞ്ചുവർഷം കഠിനതടവും 25000 രൂപ പിഴയും.
മണക്കാട് കാലടി സ്വദേശി വിജയകുമാറി (54)നെയാണ് തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി ആർ ജയകൃഷ്‌ണൻ ശിക്ഷിച്ചത്. പിഴത്തുക അടച്ചില്ലെങ്കിൽ ആറുമാസം കൂടുതൽ തടവ് അനുഭവിക്കണം.
2020 നവംബർ 26നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടി തുമ്പയിലുള്ള വീട്ടിലെ വരാന്തയിൽ നിൽക്കുകയായിരുന്നു. വീട്ടുജോലിക്ക് വന്ന പ്രതി കുട്ടിയെ ബലമായി പിടിച്ചതിനുശേഷം സ്വകാര്യ ഭാഗത്ത് പിടിക്കുകയായിരുന്നു. ഈ സമയം വീട്ടിൽ മറ്റാരോ വന്നതിനാൽ പ്രതി പിടി വിട്ടു. പേടിച്ച് വീടിനകത്തേക്ക് കുട്ടി ഓടിപ്പോയി. അമ്മയോട് സംഭവം പറയുമ്പോൾ പ്രതി വീടിന്റെ പിൻഭാഗത്ത് വന്നിട്ട് കുട്ടിയെ വീണ്ടും വിളിച്ചു. അമ്മ ഈ സംഭവം കുട്ടിയുടെ അച്ഛനോട് പറഞ്ഞ സമയം പ്രതി കടന്നുകളഞ്ഞു. വീട്ടുകാർ വിശദമായി ചോദിച്ചപ്പോഴാണ് കുട്ടി വിവരം പറഞ്ഞത്. പ്രതി തന്നെ ബാഡ് ടച്ച് ചെയ്തതിനാൽ പൊലീസിൽ പരാതി നൽകണമെന്ന് കുട്ടി തന്നെ വീട്ടുകാരോട് ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് തുമ്പ പൊലീസ് കേസ് എടുത്തത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..