കൊച്ചി
പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റുതുലയ്‌ക്കാനുള്ള കേന്ദ്രസർക്കാർ നടപടി രാജ്യദ്രോഹത്തിനുതുല്യമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ബിപിസിഎൽ പൊതുമേഖലയിൽ നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് ബിപിസിഎൽ സംരക്ഷണ സമരസഹായ സമിതി സംഘടിപ്പിച്ച വെബ് റാലി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൊതുമേഖലാ വിൽപ്പന നടപടികളുമായി കേന്ദ്രം മുന്നോട്ടുപോവുകയാണ്. പൊതുമേഖലയെ ശക്തിപ്പെടുത്താനുള്ള വികസനനയമാണ് സ്വീകരിക്കേണ്ടത്. പൊതു ആരോഗ്യസംവിധാനമില്ലാത്ത രാജ്യങ്ങൾ കോവിഡ് മഹാമാരിക്കാലത്ത് പ്രതിസന്ധിയിലായത് എല്ലാവരും കണ്ടതാണെന്നും കോടിയേരി പറഞ്ഞു.
പൊതുമേഖലയെ സംരക്ഷിക്കാൻ സംസ്ഥാനത്തെ എൽഡിഎഫ് സർക്കാർ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്. പാലക്കാട് ഇൻസ്‌ട്രുമെന്റേഷൻ, ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ്, തിരുവനന്തപുരം വിമാനത്താവളം എന്നിവ ഏറ്റെടുക്കാൻ തയ്യാറാണെന്ന് സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചു. എന്നാൽ, ഓരോ തടസ്സം ഉന്നയിച്ച് കേന്ദ്രം ഇത് നീട്ടിക്കൊണ്ടുപോവുകയാണെന്നും അദ്ദേഹം പറഞ്ഞു.
ബിപിസിഎൽ സ്വകാര്യമേഖലയ്ക്ക് നൽകരുതെന്ന് ആവശ്യപ്പെട്ട് നടത്തുന്ന സമരങ്ങൾ ഒരുവർഷം പിന്നിടുന്നതിന്റെ ഭാഗമായി സിഐടിയു കേരള ഔദ്യോഗിക ഫെയ്സ്ബുക് പേജിലാണ് വെബ് റാലി സംഘടിപ്പിച്ചത്. ബെന്നി ബഹനാൻ എംപി അധ്യക്ഷനായി. കൊച്ചിന്‍ റിഫൈനറി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എം ജി അജി സ്വാഗതം പറഞ്ഞു. ബിപിസിഎല്‍ സംരക്ഷണ സമരസഹായ സമിതി ചെയര്‍മാന്‍ തോമസ് കണ്ണടിയിൽ ആമുഖപ്രസംഗം നടത്തി.
കെ ചന്ദ്രൻപിള്ള, എളമരം കരീം എംപി, കെ പി ധനപാലൻ, ആർ ചന്ദ്രശേഖരൻ, കെ സുരേഷ് കുറുപ്പ് എംഎൽഎ, വി ഡി സതീശൻ എംഎൽഎ, വി പി സജീന്ദ്രൻ എംഎൽഎ, കെ എൻ ഗോപിനാഥ്, എസ് സതീഷ്, സി കെ മണിശങ്കർ, കെ കെ ഇബ്രാഹിംകുട്ടി, കെ എൻ ഗോപി, ചന്ദ്രികാദേവി, പി എം വേലായുധൻ, കെ സി പൗലോസ്, സി കെ അയ്യപ്പൻകുട്ടി, എൻ കെ ജോർജ്, ബി ബാലഗോപാൽ, എസ് അനിൽ, ജയപ്രകാശ്, വി കെ സദാനന്ദൻ, ടി ബി മിനി, ജയ്‌സൺ ജോസഫ്, എം എ ഷാജർഖാൻ, ബി ഹരികുമാർ, പി കെ അനിൽകുമാർ, ടി എസ് മനോജ്കുമാർ, അർഷാദ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..