പാലക്കാട്
ഇരുപത്തഞ്ച് പേർക്ക് ഒരുമിച്ച് ജീവപര്യന്തം നൽകിയുള്ള അപൂർവവിധികളിലൊന്നാണ് കാഞ്ഞിരപ്പുഴ കല്ലാങ്കുഴിയിൽ സിപിഐ എം, ഡിവൈഎഫ്‌ഐ പ്രവർത്തകരായ സഹോദരങ്ങളെ കൊലപ്പെടുത്തിയ കേസിലേത്. പാലക്കാട് അഡീഷണൽ ഡിസ്‌ട്രിക്ട് ആൻഡ് സെഷൻസ് നാലാം നമ്പർ അതിവേഗ കോടതി ജഡ്‌ജി ടി എച്ച് രജിതയുടേതാണ് വിധി. വിവിധ വകുപ്പുകളിലാണ് ശിക്ഷ. വിശദമായി പഠിച്ചശേഷമേ ഏതെങ്കിലും വിധിയിൽ അപ്പീൽ പോകണോയെന്ന് തീരുമാനിക്കൂവെന്ന് കേസിൽ ഹാജരായ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ ടി സി കൃഷ്‌ണൻ നാരായണൻ പറഞ്ഞു.
കല്ലാങ്കുഴി പള്ളിയിൽ ലീഗ് യോഗം ചേരുന്നത് അവസാനിപ്പിക്കണമെന്നും ആരാധനാലയത്തെ രാഷ്‌ട്രീയാവശ്യത്തിന് ഉപയോഗിക്കരുതെന്നും കുഞ്ഞിഹംസ ആവശ്യപ്പെട്ടിരുന്നു. വഖഫ് ബോർഡിനെ സമീപിച്ച് സ്‌റ്റേയും വാങ്ങി. ലീഗിന്റെ സ്വാധീനമേഖലയിൽ ഡിവൈഎഫ്‌ഐ യൂണിറ്റ് ആരംഭിക്കാൻ നേതൃത്വം നൽകുകകൂടി ചെയ്തതോടെ സഹോദരങ്ങളെ ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നു.
ലീഗ് നേതാവും പ്രവർത്തകരും പ്രതിയായ കേസ് കുടുംബപ്രശ്‌നമാണെന്ന് വരുത്താൻ മുൻ യുഡിഎഫ് സർക്കാർ ശ്രമിച്ചു. പ്രതികളെ പിടികൂടുന്നതിലടക്കം ഗുരുതര വീഴ്‌ച വരുത്തി. നിയമസഭയ്‌ക്കകത്തും പുറത്തും സിപിഐ എം നടത്തിയ പ്രതിഷേധത്തെത്തുടർന്നാണ് പ്രതികളെ പിടികൂടിയത്. നാടുവിട്ട രണ്ടു പ്രതികളെ നേപ്പാളിൽനിന്ന് ഇന്റർപോളാണ് അറസ്‌റ്റ് ചെയ്‌തത്. ജാമ്യവ്യവസ്ഥ ലംഘിച്ചതിന് പല പ്രതികളുടെയും ജാമ്യം കോടതി ഇടയ്‌ക്ക് റദ്ദാക്കുകയും ചെയ്തിരുന്നു.
പ്രതികൾ
കാഞ്ഞിരപ്പുഴ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും ലീഗ് നേതാവുമായ തൃക്കള്ളൂർ കല്ലാങ്കുഴി ചേലോട്ടിൽ വീട്ടിൽ സി എം സിദ്ദീഖ് (52), ലീഗ് പ്രവർത്തകരായ കാരൂക്കിൽ വീട്ടിൽ നൗഷാദ് (പാണ്ടി നൗഷാദ്–-32), പൂളമണ്ണിൽ നിജാസ് (31), ചേലോട്ടിൽ ഷമീം (31), പാളയക്കോടൻ സലാഹുദ്ദീൻ (26), മാങ്ങാട്ടുതൊടി ഷമീർ (32), പാലക്കാപ്പറമ്പിൽ സുലൈമാൻ (57), മാങ്ങാട്ടുതൊടി അമീർ (36), പാലക്കാപ്പറമ്പിൽ അബ്ദുൽ ജലീൽ (39), പടലത്ത് റഷീദ് (ബാപ്പുട്ടി–-38), പാലക്കാപ്പറമ്പിൽ ഇസ്മയിൽ (ഇപ്പായി–-35), കഞ്ഞിച്ചാലിൽ സുലൈമാൻ (52), പലേക്കോടൻ ഷിഹാബ് (40), പാലക്കാപ്പറമ്പിൽ മുസ്തഫ (33), ചീനത്ത് നാസർ (62), തെക്കുംപുറയൻ ഹംസ (52), ചീനത്ത് ഫാസിൽ (29), പലേക്കോടൻ സലീം (46), പടലത്ത് സെയ്താലി (44), പടലത്ത് താജുദ്ദീൻ (41), പടലത്ത് സഹീർ (31), തെക്കുംപുറയൻ ഫാസിൽ (29), തെക്കുംപുറയൻ അംജദ് (36), കീരിത്തൊടി മുഹമ്മദ് മുബ്‌ഷിർ (32), പരിയാരത്ത് മുഹമ്മദ് മുഹസിൻ (30).
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..