പറവൂർ
ആദ്യക്ഷരത്തിന്റെ മധുരംനുകർന്ന് ദക്ഷിണ മൂകാംബിയിൽ 1450 കുരുന്നുകൾ ഹരിശ്രീ കുറിച്ചു. ക്ഷേത്രാങ്കണത്തിൽ പ്രത്യേകം സജ്ജമാക്കിയ വിദ്യാരംഭ മണ്ഡപത്തിലായിരുന്നു എഴുത്തിനിരുത്ത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗത്തുനിന്ന് പുലർച്ചെമുതൽ കുരുന്നുകളുമായി ആളുകളെത്തി. മേൽശാന്തി എസ് വെങ്കിടൻ, കീഴ്ശാന്തി കെ വി വിജേഷ് എന്നിവരുടെ കാർമികത്വത്തിൽ പുലർച്ചെ നാലിന് പൂജയെടുത്തു. എം കെ രാമചന്ദ്രൻ, ഡോ. കെ കെ ബീന, ഡോ. വി രമാദേവി, കൊടുങ്ങല്ലൂർ സന്തോഷ് തന്ത്രി, എസ് വിനോദ്കുമാർ, ആനന്ദവല്ലി ഹരിശ്ചന്ദ്രൻ, പറവൂർ ജ്യോതിസ്, ഉണ്ണിക്കൃഷ്ണൻ മാടമന, ഐ എസ് കുണ്ടൂർ, പ്രൊഫ. കെ സതീശ് ബാബു എന്നിവരായിരുന്നു ഗുരുക്കന്മാർ. വിദ്യാരംഭച്ചടങ്ങുകൾ പകൽ ഒന്നോടെ സമാപിച്ചു. ദേവസ്വം ബോർഡ് അംഗം പി എം തങ്കപ്പൻ, ദേവസ്വം ബോർഡ് കമീഷണർ പി എസ് പ്രകാശ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ വിദ്യാരംഭദിനത്തിൽ നിരവധി കുരുന്നുകൾ അറിവിന്റെ ആദ്യക്ഷരം കുറിച്ചു. രാവിലെ തന്ത്രി പുലിയന്നൂർ പ്രശാന്ത് നാരായണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ പന്തീരടി പൂജയും മേൽശാന്തി കെ ആർ ഹരി നമ്പൂതിരിയുടെ കാർമികത്വത്തിൽ സരസ്വതീപൂജയും നടത്തി. കീഴ്ശാന്തി ടി എസ് മനോജ്‌കുമാർ എമ്പ്രാന്തിരി എഴുത്തിനിരുത്തിന് നേതൃത്വം നൽകി. കുട്ടികൾക്ക് സ്ലേറ്റ്, പാൽപ്പായസം, പഴം എന്നിവയും നൽകി. ദർശനത്തിനും വൻ തിരക്കായിരുന്നു. ഉദയംപേരൂർ ശ്രീനാരായണ വിജയസമാജം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ വിജയദശമി ദിനത്തിൽ നടന്ന വിദ്യാരംഭച്ചടങ്ങുകൾക്ക് മേൽശാന്തി ഷാജി തമ്മണ്ടിൽ നേതൃത്വം നൽകി.
ഡിവൈഎഫ്ഐ കളമശേരി സെൻട്രൽ മേഖലാ സെക്രട്ടറി ഒ വി നിജീഷിന്റെ കുട്ടി ആയുഷിന് മന്ത്രി പി രാജീവ് ആദ്യക്ഷരം പകർന്നു. ഡിവൈഎഫ്ഐ ഏലൂർ മേഖലാ ട്രഷറർ വാസുദേവിന്റെ ഇരട്ടക്കുട്ടികൾക്ക് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ ചന്ദ്രൻപിള്ള ആദ്യക്ഷരം കുറിച്ചു. ദിയ വാസുദേവ്, ദിന വാസുദേവ് എന്നിവരെയാണ് എഴുത്തിനിരുത്തിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..