വൈപ്പിൻ
പള്ളിയിൽ പോകുകയായിരുന്ന വീട്ടമ്മയുടെ സ്വർണമാല സ്‌കൂട്ടറിലെത്തി പൊട്ടിച്ചെടുത്ത ദമ്പതികളെ ഞാറക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. ചാത്തങ്ങാട് ബീച്ചിൽ താമസിക്കുന്ന നായരമ്പലം നെടുങ്ങാട് കളത്തിപ്പറമ്പിൽ സുജിത്‌കുമാർ (35), ഭാര്യ വിദ്യ (29) എന്നിവരാണ് പിടിയിലായത്. രണ്ടിന് രാവിലെയാണ് നായരമ്പലം സ്വദേശിനിയുടെ രണ്ടരപ്പവൻ മാല നെടുങ്ങാട് പള്ളിപ്പാലത്തിനു സമീപം പൊട്ടിച്ചെടുത്തത്. സുജിത്കുമാർ ഓടിച്ച സ്‌കൂട്ടറിനു പിന്നിലിരുന്ന വിദ്യയാണ് മാല പൊട്ടിച്ചത്. ഈ രീതിയിൽ ഇവർ മുമ്പും മോഷണം നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
സിസിടിവിയിൽനിന്ന് ദൃശ്യങ്ങൾ ലഭിച്ചെങ്കിലും വ്യക്തത ഇല്ലായിരുന്നു. മുൻകാല കുറ്റവാളികളെയും സമാന കുറ്റകൃത്യങ്ങൾ ചെയ്യുന്നവരെയും സംശയിക്കുന്നവരെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. വ്യാജ നമ്പർപ്ലേറ്റ് പതിപ്പിച്ചാണ് ഇവർ സ്‌കൂട്ടറിൽ യാത്ര ചെയ്തിരുന്നത്.
മുനമ്പം ഡിവൈഎസ്‌പി ആർ ബൈജുകുമാർ, ഞാറക്കൽ ഇൻസ്പെക്ടർ രാജൻ കെ അരമന, സബ് ഇൻസ്പെക്ടർ എ കെ സുധീർ, അസിസ്‌റ്റന്റ് സബ് ഇൻസ്പെക്ടർമാരായ ദേവരാജൻ, സാജൻ, വിക്കി ജോസഫ്, സുനീഷ് ലാൽ തുടങ്ങിയവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതി റിമാൻഡ് ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..