19 April Friday

ചെലവ് ചുരുക്കുന്നതിനും വരുമാനും വർധിപ്പിക്കുന്നതിനും സർക്കാരിന്റെ അടിയന്തര നടപടികൾ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 16, 2020

തിരുവനന്തപുരം > കോവിഡ്-19ൻറെ പശ്ചാത്തലത്തിൽ സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ചെലവു ചുരുക്കുന്നതിനും വരുമാനം വർധിപ്പിക്കുന്നതിനും അടിയന്തര നടപടികൾ എടുക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

സാമ്പത്തികസ്ഥിതി അവലോകനം ചെയ്ത് ശുപാർശ സമർപ്പിക്കാൻ രണ്ട് വിദഗ്ദ്ധ സമിതികളെ സർക്കാർ നിയോഗിച്ചിരുന്നു. മുൻ ചീഫ് സെക്രട്ടറി ഡോ. കെ.എം. എബ്രഹാം, ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ആർ.കെ. സിംഗ്, ആസൂത്രണ ബോർഡംഗം പ്രൊഫ. ആർ.രാമകുമാർ, കോഴിക്കോട് സർവ്വകലാശാല സാമ്പത്തിക ശാസ്ത്ര വിഭാഗം മേധാവി ഡോ. വി. ഷൈജൻ എന്നിവർ അംഗങ്ങളായുള്ള സമിതിയും തിരുവനന്തപുരം സെൻറർ ഫോർ ഡെവലപ്‌മെൻറ് സ്റ്റഡീസ് ഡയറക്ടർ പ്രൊഫ. സുനിൽ മാണി അധ്യക്ഷനായുള്ള സമിതിയുമാണ് പഠനവും അവലോകനവും നടത്തിയത്. ഈ സമിതിയുടെ ശുപാർശകൾ പരിഗണിച്ചാണ് മന്ത്രിസഭ തീരുമാനങ്ങൾ എടുത്തത്.

1. 2020 ഏപ്രിൽ 1 മുതൽ ആഗസ്റ്റ് 31 വരെ ജീവനക്കാരുടെ മാറ്റിവയ്ക്കപ്പെട്ട ശമ്പളം 2021 ഏപ്രിൽ 1-ന് പി.എഫിൽ ലയിപ്പിക്കും. ഉടൻ പണമായി തിരിച്ചു നൽകിയാൽ 2500 കോടി രൂപയുടെ അധിക ബാധ്യത വരുമെന്നതിനാലാണിത്. ഇപ്രകാരം പി.എഫിൽ ലയിപ്പിച്ച തുക 2021 ജൂൺ 1-നു ശേഷം പിൻവലിക്കാൻ അനുമതി നൽകും. 2021 ഏപ്രിൽ 1-ന് പി.എഫിൽ ലയിപ്പിക്കുന്നതു വരെ 9 ശതമാനം പ്രതിവർഷ പലിശ നൽകും.

2. ശമ്പളം മാറ്റിവയ്ക്കൽ സെപ്റ്റംബർ 1 മുതൽ 6 മാസത്തേക്കു കൂടി തുടരും. എന്നാൽ, ഇപ്രകാരം മാറ്റിവയ്ക്കപ്പെടുന്ന ശമ്പളത്തിന് 2021 ഏപ്രിൽ 1ന് പി.എഫിൽ ലയിപ്പിക്കുന്നതു വരെ 9 ശതമാനം പ്രതിവർഷ പലിശ നൽകും. പി.എഫിൽ ലയിപ്പിച്ച ശേഷം പി.എഫ് നിരക്കിൽ പലിശ നൽകും. ഇങ്ങനെ മാറ്റിവയ്ക്കുന്ന ശമ്പളത്തിന് 'കോവിഡ്-19 ഇൻകം സപ്പോർട്ട് സ്‌കീം' എന്ന് പേര് നൽകും. അന്തിമ തീരുമാനം സർക്കാർ ജീവനക്കാരുടെ അംഗീകൃത സംഘടനകളുമായി ചർച്ച ചെയ്ത ശേഷം തീരുമാനിക്കും.

3. പി.എഫ് ഇല്ലാത്ത പെൻഷൻകാർ ഉൾപ്പെടെയുള്ളവർക്ക് 2021 ജൂൺ 1-നു ശേഷം ഓരോ മാസത്തെയും തുക തുല്യ തവണകളായി പണമായി തിരിച്ചു നൽകും.

4. ഇപ്പോൾ മാറ്റി വെച്ചിരിക്കുന്ന ലീവ് സറണ്ടർ ആനുകൂല്യം പിഎഫിൽ ലയിപ്പിക്കും എന്ന വ്യവസ്ഥയിൽ സെപ്റ്റംബർ മാസം മുതൽ അനുവദിക്കും. ഇത് 2021 ജൂൺ 1 മുതൽ മാത്രമേ പിഎഫിൽ നിന്ന് പിൻവലിക്കാൻ അനുവദിക്കുകയുള്ളൂ. അടുത്ത സാമ്പത്തിക വർഷത്തെ എല്ലാ വിഭാഗം ജീവനക്കാരുടെയും ലീവ് സറണ്ടർ 2021 ജൂൺ 1 മുതൽ മാത്രമേ അനുവദിക്കൂ.

5. 20 വർഷം ശൂന്യവേതന അവധി എന്നുള്ളത് 5 വർഷമായി ചുരുക്കും. 5 വർഷത്തിനുശേഷം ജോലിക്ക് ഹാജരാകാതിരുന്നാൽ കൽപ്പിത രാജി ആയി പരിഗണിക്കും. നിലവിൽ അവധി ദീർഘിപ്പിച്ച് ഉത്തരവ് ലഭിച്ചവരുടെ കാര്യത്തിൽ ഇത് ബാധകമല്ല. ഇപ്പോൾ പരിഗണനയിലിരിക്കുന്ന 5 വർഷത്തിന് ശേഷമുള്ള അവധി അപേക്ഷകൾ ദീർഘിപ്പിച്ച് നൽകുന്ന കാര്യം പരിഗണിക്കുമ്പോൾ കരാർ വ്യവസ്ഥ നിലനിൽക്കുന്ന കേസുകളിൽ അക്കാര്യവും പരിഗണിച്ച് ഉത്തരവ് പുറപ്പെടുവിക്കും.

6. ഒരു ഉദ്യോഗസ്ഥൻ 90 ദിവസം അവധിയെടുത്താൽ പ്രമോഷൻ നൽകി ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്ന സമ്പ്രദായം ഒഴിവാക്കും. അധിക ചുമതല നൽകി കൃത്യനിർവ്വഹണം നടത്തുന്നതിന് ക്രമീകരണമുണ്ടാക്കും.

7. അധ്യാപന സമയം ആഴ്ചയിൽ കുറഞ്ഞത് പതിനാറു മണിക്കൂർ ഉണ്ടാകണം എന്ന മാനദണ്ഡത്തിലായിരിക്കും കോളേജ് അധ്യാപകരുടെ പുതിയ തസ്തിക സൃഷ്ടിക്കുന്നതിന് 01-06-2020 പ്രാബല്യത്തിൽ അനുമതി നൽകുക. ഇതിനാവശ്യമായ നിയമ- ചട്ടങ്ങൾ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഒരു മാസത്തിനകം ഭേദഗതി ചെയ്യും. 31-05-2020 വരെ നിയമപ്രകാരം സർക്കാർ ഉത്തരവിലൂടെ സർക്കാർ പ്രതിനിധി കൂടി പങ്കെടുത്ത സെലക്ഷൻ കമ്മിറ്റി അംഗീകരിച്ച നിയമനങ്ങൾ, പി.എസ്.സി നിയമന ശുപാർശ നൽകിയ തസ്തികകൾ എന്നിവ അംഗീകരിക്കും.

8. ഒരു കുട്ടിയുടെ എണ്ണം കൂടിയാൽ ഒരു അധിക തസ്തിക സൃഷ്ടിക്കുവാൻ കഴിയുന്ന വ്യവസ്ഥകൾ ബന്ധപ്പെട്ട ചട്ടങ്ങളിൽ നിന്ന് ഒഴിവാക്കും. സ്‌കൂളുകളിൽ അധ്യാപക തസ്തിക സൃഷ്ടിക്കുന്നതിനുള്ള അന്തിമാധികാരം സർക്കാരിനായിരിക്കും. എയിഡഡ് സ്‌കൂളുകളിൽ സൃഷ്ടിക്കുന്ന പുതിയ അധ്യാപക തസ്തികകളിൽ പ്രൊട്ടക്ടഡ് അധ്യാപകർക്കായിരിക്കും മുൻഗണന. ഇതിനാവശ്യമായ നിയമ-ചട്ട ഭേദഗതികൾ പൊതുവിദ്യാഭ്യാസ വകുപ്പ് ഒരു മാസത്തിനകം കൈക്കൊള്ളും. ഇതുമായി ബന്ധപ്പെട്ട പരാതികൾ ധനകാര്യ പരിശോധനാ വിഭാഗം പരിശോധന നടത്തുകയും അവരുടെ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്യും.

9. കേന്ദ്രാവിഷ്‌കൃത പദ്ധതികളുൾപ്പെടെ പല പദ്ധതികളും പ്രവർത്തനം അവസാനിപ്പിച്ചിട്ടും പദ്ധതികൾക്കായി നിയമിച്ച ജീവനക്കാർ തുടരുന്നുണ്ട്. പ്രസ്തുത ജീവനക്കാരുടെ വിവരങ്ങൾ കണ്ടെത്തി അധിക ജീവനക്കാരെ ആവശ്യമുള്ള വകുപ്പുകളിലേക്കു വിന്യസിക്കും. ഇതു സംബന്ധിച്ച തുടർ നടപടികളടങ്ങിയ കരട് കുറിപ്പുകൾ അവയുടെ നിർവ്വഹണ കലണ്ടർ ഉൾപ്പെടെ ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പും ബന്ധപ്പെട്ട വകുപ്പുകളുമായി കൂടിയാലോചിച്ച് ഒരു മാസത്തിനുള്ളിൽ തയ്യാറാക്കും.

10. ഫയലുകൾ കൈകാര്യം ചെയ്യുന്നതിന് ഇ-ഓഫീസ് സോഫ്റ്റ് വെയർ, കമ്പ്യൂട്ടർ സൗകര്യങ്ങൾ ഉപയോഗിച്ചുവരുന്ന ഓഫീസുകളിൽ അധികമായിട്ടുള്ള ടൈപ്പിസ്റ്റ് തസ്തികകൾ മറ്റു തസ്തികകളിലേക്ക് പുനർവിന്യാസം ചെയ്യും. ഓഫീസ് അറ്റൻഡൻറ് തസ്തികകൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മാറ്റും. ഇതിനായി ഭരണ പരിഷ്‌കാര വകുപ്പ് ഐടി വകുപ്പുമായി ചേർന്ന് നിർവഹണ കലണ്ടർ ഉൾപ്പെടുന്ന കരട് നടപടിക്കുറിപ്പ് തയ്യാറാക്കും.

11. പൊതുമരാമത്ത്, ജലവിഭവ വകുപ്പുകൾ, വാട്ടർ അതോറിറ്റി തുടങ്ങിയ വിവിധ സാങ്കേതിക വകുപ്പുകളിലും സ്ഥാപനങ്ങളിലും കംപ്യൂട്ടർ പോലുള്ള സാങ്കേതിക സൗകര്യങ്ങൾ കൂടുതൽ ഉപയോഗിച്ച് വരുന്നതിനാൽ ഇപ്പോൾ ക്ലറിക്കൽ സ്റ്റാഫ് തയാറാക്കി വരുന്ന ബില്ലുകളും റിപ്പോർട്ടുകളും എസ്റ്റിമേറ്റുകളും ഉൾപ്പെടെയുള്ള പ്രവൃത്തികൾ സാങ്കേതിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ഇപ്പോഴുള്ള ജീവനക്കാർക്ക് തന്നെ ചെയ്യാവുന്നതാണ്. ഇങ്ങനെ സാങ്കേതിക വിഭാഗം ജീവനക്കാർക്ക് ചെയ്യാവുന്ന കാര്യങ്ങൾ തന്നെ ഇരട്ടിപ്പായി ചെയ്തുവരുന്ന ടൈപ്പിസ്റ്റ് തുടങ്ങിയ ക്ലറിക്കൽ സ്റ്റാഫിൻറെ എണ്ണം കണ്ടെത്തി മറ്റു വകുപ്പുകളിലേക്കോ സ്ഥാപങ്ങളിലേക്കോ ഒരു മാസത്തിനുള്ളിൽ ബന്ധപ്പെട്ട വകുപ്പുകൾ നിയോഗിക്കണം. ഇതിനായി ഭരണ പരിഷ്‌കാര വകുപ്പ് ബന്ധപ്പെട്ട വകുപ്പുകളുമായി കൂടിയാലോചിച്ചു നിർവഹണ കലണ്ടർ ഉൾപ്പെടുന്ന കരട് നടപടിക്കുറിപ്പ് തയ്യാറാക്കണം.

12. ക്ഷേമനിധികൾ, കമ്മീഷനുകൾ, അതോറിറ്റികൾ, സൊസൈറ്റി കളായി രൂപീകരിച്ചിട്ടുള്ള വിവിധ സ്ഥാപനങ്ങൾ തുടങ്ങി ഒരേ മേഖലയിൽ പൊതുവായി ഒരേ തരത്തിലുള്ള വികസന സേവന ഉദ്ദേശങ്ങൾക്കായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ സാങ്കേതികമായി പുനഃസംഘടിപ്പിച്ച് ഭരണ-സേവന പ്രവർത്തനങ്ങളിലെ ഇരട്ടിപ്പ് ഒഴിവാക്കി കഴിയുന്നത്ര ഒറ്റ ഭരണ സംവിധാനങ്ങളാക്കി മാറ്റും. ഇക്കാര്യത്തിൽ നിർവഹണ കലണ്ടർ ഉൾപ്പെടുന്ന കരട് കുറിപ്പുകൾ ആസൂത്രണ വകുപ്പും ഭരണ പരിഷ്‌കരണ വകുപ്പും കൂടിയാലോചിച്ചു ഒരു മാസത്തിനുള്ളിൽ തയ്യാറാക്കും.

13. സ്റ്റാറ്റിയൂട്ടറി അല്ലാത്ത വിവിധ ജുഡീഷ്യൽ കമ്മീഷനുകളുടെ പ്രവർത്തനത്തിന് ഒരു ഏകോപിത ഓഫീസ് സംവിധാനം മതിയാകും. ഇതു സാധ്യമാക്കുന്നതിനുള്ള കരട് നടപടികൾ അവയുടെ നിർവഹണ കലണ്ടർ ഉൾപ്പെടെ ഒരു മാസത്തിനുള്ളിൽ തയ്യാറാക്കാൻ ആഭ്യന്തര, നിയമ വകുപ്പുകൾക്ക് നിർദേശം നൽകും.

14. സംസ്ഥാനത്തെ എല്ലാ സർക്കാർ വകുപ്പുകൾക്കും വിവിധ സ്ഥാപനങ്ങൾക്കും സ്വന്തമായിട്ടുള്ളതും വാടകക്ക് ഉപയോഗി ക്കുന്നതുമായ വാഹനങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങൾ ധനകാര്യ വകുപ്പിൻറെ വെബ് സൈറ്റിൽ ലഭ്യമായ 'വീൽസ്' എന്ന വെബ് അധിഷ്ഠിത വെഹിക്കിൾ മാനേജ്‌മെൻറ് സിസ്റ്റത്തിൽ രേഖപ്പെടുത്തേണ്ടതാണ്. അതിൻറെ അടിസ്ഥാനത്തിലേ ഇനിമുതൽ സർക്കാർ വാഹനങ്ങളുടെ വാങ്ങൽ, പരിപാലനം, വില്പന, അവക്കാവശ്യമായ ജീവനക്കാരുടെ നിയമനം, തസ്തിക സൃഷ്ടിക്കൽ എന്നിവ നടത്തുവാൻ പാടുള്ളു.

15. ഓരോ സർക്കാർ ഓഫീസിലെയും സ്ഥാപനങ്ങളിലെയും ഈ സാമ്പത്തിക വർഷത്തിൽ ശേഷിക്കുന്ന മാസങ്ങളിലെ പദ്ധതി, പദ്ധതിയേതര ചെലവ് എന്നിവ അവയുടെ പ്രതീക്ഷിത ലക്ഷ്യത്തിനായുള്ള വിനിയോഗക്ഷമതയുടെ അടിസ്ഥാനത്തിൽ ചുരുക്കുന്നതിനുള്ള പ്രായോഗിക നിർദേശങ്ങൾ അവിടങ്ങളിലെ ഉദ്യോഗസ്ഥർ ധനവകുപ്പ് പ്രസിദ്ധീകരിക്കുന്ന നിശ്ചിത ഫോറത്തിൽ ഓൺലൈനായി അവരുടെ സ്ഥാപന മേധാവികൾക്കു സമർപ്പിക്കണം. വകുപ്പ് മേധാവികൾ ഇവ പരിശോധിച്ച് ശ്രദ്ധേയവും പ്രായോഗികവുമായ പദ്ധതി നിർദേശങ്ങൾ സംസ്ഥാന ആസൂത്രണ ബോഡ് മുഖേനയും അല്ലാതുള്ളവ ധനവകുപ്പിന് നേരിട്ടും സമർപ്പിക്കേണ്ടതാണ്. അവയിൽ നടപ്പാക്കപ്പെടുന്ന നിർദേശങ്ങൾ സമർപ്പിച്ചവരിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവർക്കു സംസ്ഥാന തലത്തിൽ പ്രത്യേക പാരിതോഷികം ധനവകുപ്പ് നൽകും.

16. വരുന്ന ഒരു വർഷക്കാലത്തേക്ക് സർക്കാർ കെട്ടിടങ്ങളുടെ മോടിപിടിപ്പിക്കൽ, സർക്കാർ സ്ഥാപനങ്ങളിലും ഓഫീസുകളിലും ഫർണിച്ചർ വാങ്ങൽ, വാഹനങ്ങൾ വാങ്ങൽ എന്നിവ അനുവദിക്കുന്നതല്ല.

17. ഔദ്യോഗിക ചർച്ചകൾ, യോഗങ്ങൾ, പരിശീലനങ്ങൾ, ശില്പശാലകൾ, സംവാദങ്ങൾ തുടങ്ങിയ പരിപാടികളെല്ലാം പരമാവധി ഓൺലൈനായി നടത്തണം.

18. ഔദ്യോഗിക യാത്രാചെലവുകളുടെ വിവരങ്ങൾ സമർപ്പിക്കുന്നതിനും പരിശോധിച്ചു പണം നൽകുന്നതിനും ഒരു ഏകീകൃത ഓൺലൈൻ സംവിധാനം സ്പാർക്കിൻറെ ഭാഗമായി ധനകാര്യ വകുപ്പ് രണ്ടു മാസത്തിനകം ഏർപ്പെടുത്തും.

19. ഓഫീസുകളിലും സ്ഥാപനങ്ങളിലും ഇനിയും സൂക്ഷിക്കേണ്ട തില്ലെന്നും പുനരുപയോഗിക്കാൻ കഴിയില്ലെന്നും ഉറപ്പു വരുത്തിയിട്ടുള്ള സാധനങ്ങൾ വരുന്ന മൂന്നു മാസത്തിനുള്ളിൽ ഓൺലൈനിലൂടെ ലേലം ചെയ്തു വിൽക്കുന്നതിനുള്ള നടപടികൾ സ്റ്റോർ പെർച്ചസ് വകുപ്പ് കൈക്കൊള്ളണം.

20. ഓഫീസുകളുടെയും സ്ഥാപനങ്ങളുടെയും കെട്ടിട സൗകര്യങ്ങളിൽ ഉപയോഗിക്കാതെ ശേഷിക്കുന്ന സ്ഥലം എത്രത്തോളം ഉണ്ടെന്നു കണ്ടെത്തി വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നവയെ അവിടേക്കു മാറ്റുന്നതിനും കൂടുതൽ സ്ഥലം അവശ്യമുള്ളവർക്കു നൽകുന്നതിനും വെബിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപന അടിസ്ഥാനത്തിൽ വിവര ശേഖരണം നടത്തി രണ്ടു മാസത്തിനുള്ളിൽ പൊതുമരാമത്തു വകുപ്പ് നിർവഹണ നിർദേശങ്ങൾ തയാറാക്കേണ്ടതാണ്.

21. സർക്കാർ ഭൂമിയുടെ പാട്ടത്തുക അടിയന്തിരമായി പിരിച്ചെടുക്കാൻ മിഷൻ മോഡിൽ ടാസ്‌ക്‌ഫോഴ്‌സ് രൂപീകരിക്കും. ഭൂമിയുടെ കമ്പോളവില അനുസരിച്ച് പാട്ടത്തുക കണക്കാക്കാനും പൊതുമേഖലാ സ്ഥാപനങ്ങളും സർക്കാർ സ്ഥാപനങ്ങളും ഉപയോഗ ശൂന്യമായിട്ടിരിക്കുന്ന ഭൂമി തിരിച്ചുപിടിക്കാനുമുള്ള നടപടികൾ സ്വീകരിക്കും.

22. ഈ നടപടികൾക്കൊപ്പം ഇപ്പോൾ നിലവിലുള്ള മറ്റെല്ലാ ചെലവു ചുരുക്കൽ നടപടികളും തുടരും.

23. എല്ലാ ചെലവു ചുരുക്കൽ തീരുമാനങ്ങളും എല്ലാ വകുപ്പിലും അവയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിലും കർശനമായി നടപ്പാക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നതിനും ഓൺലൈനായി റിപ്പോർട്ട് നൽകുന്നതിനും ഓരോ വകുപ്പിലും കുറഞ്ഞത് ഒരു വർഷത്തെയെങ്കിലും സേവന പരിചയം ഉള്ള ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തും. അവരുടെ മൊബൈൽ ഫോൺ, ഇ-മെയിൽ വിലാസം എന്നീ വിവരങ്ങളടങ്ങിയ റിപ്പോർട്ട് ധനകാര്യ (വ്യയ) സെക്രട്ടറിക്കു ഇ-മെയിലായി രണ്ടാഴ്ചയ്ക്കകം അറിയിക്കണം.

24. വകുപ്പുകളുടെയും തദ്ദേശ സ്വയംഭരണ വകുപ്പിൻറെ പ്രവൃത്തിയുടെയും സപ്ലയറുടെയും ബില്ലുകൾ നവംബർ 1 മുതൽ ബിൽ ഡിസ്‌കൗണ്ടിങ് സംവിധാനത്തിലേക്ക് മാറ്റും.

25. അധിക വായ്പക്കുള്ള നിബന്ധനകൾ എത്രയും പെട്ടെന്ന് പാലിക്കാൻ എല്ലാ വകുപ്പുകൾക്കും അടിയന്തിര നിർദേശം നൽകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top