26 April Friday
2017 മുതൽ 2021 വരെ എൺപതിനായിരത്തോളം തെരുവുനായകളെയാണ്‌ കുടുംബശ്രീ വന്ധ്യംകരിച്ചത്‌

നായകളുടെ വന്ധ്യംകരണം ; തടയിട്ടത്‌ കോടതി വിധി

വെബ് ഡെസ്‌ക്‌Updated: Friday Sep 16, 2022


കൊച്ചി
സംസ്ഥാനത്ത്‌ കുടുംബശ്രീ വിജയകരമായി നടപ്പാക്കിയിരുന്ന തെരുവ്‌നായകളുടെ വന്ധ്യംകരണത്തിന്‌ തടയിട്ടത്‌ കോടതി വിധി. അനിമൽ ബെർത്ത്‌ കൺട്രോൾ (എബിസി) പദ്ധതിക്കെതിരെ 2021 ഡിസംബറിലാണ്‌ ഹൈക്കോടതി ഡിവിഷൻ ബെഞ്ച്‌ ഉത്തരവിറക്കിയത്‌. പദ്ധതിക്ക്‌ വീണ്ടും അനുമതിതേടി സുപ്രീംകോടതിയെ സമീപിക്കാൻ മന്ത്രി എം ബി രാജേഷ്‌ വിളിച്ചുചേർത്ത ഉന്നതതലയോഗത്തിൽ തീരുമാനിച്ചു.  കുടുംബശ്രീയുടെ 144 അംഗങ്ങളായിരുന്നു പദ്ധതിയിലെ വളന്റിയർമാർ. നായകളെ തെരുവിൽനിന്ന്‌ വന്ധ്യംകരണകേന്ദ്രത്തിൽ എത്തിക്കൽ, കൂട്‌ ഒരുക്കൽ, ഭക്ഷണവും മരുന്നും നൽകൽ, തിരികെവിടൽ എന്നിവയായിരുന്നു ചുമതല. 

മൃഗസംരക്ഷണവകുപ്പാണ്‌ വന്ധ്യംകരണ ശസ്‌ത്രക്രിയക്കുള്ള സജ്ജീകരമൊരുക്കിയരുന്നത്‌. ചെലവ്‌ തദ്ദേശസ്ഥാപനം വഹിച്ചു. തിരുവനന്തപുരത്ത്‌ മാത്രം 26,262 നായകളെ വന്ധ്യംകരിച്ചിരുന്നു. എന്നാൽ, ഹൈക്കോടതി സ്വമേധയാ എടുത്ത കേസിന്റെ ഭാഗമായാണ്‌ പദ്ധതി നിലച്ചത്‌. ദേശീയ മൃഗസംരക്ഷണ ബോർഡിന്റെ അനുമതിയില്ലെന്ന്‌ പറഞ്ഞാണ്‌ വിലക്കിയത്‌. അനുമതി നിഷേധിച്ച്‌ കേന്ദ്രവും കുടുംബശ്രീക്ക്‌ കത്തയച്ചു.

രാജ്യത്ത്‌  നായകളുടെ 
ആക്രമണം പെരുകി
മുൻവർഷങ്ങളേക്കാൾ രാജ്യത്ത്‌ നായകളുടെ ആക്രമണം വർധിച്ചതായി കണക്ക്‌. കഴിഞ്ഞവർഷം ആകെ ഉണ്ടായതിനെക്കാൾ കൂടുതൽ ഈ വർഷം ആറുമാസത്തിനകം റിപ്പോർട്ട്‌ ചെയ്‌തു. എ എം ആരിഫ്‌ എംപിയുടെ ചോദ്യത്തിന്‌ കേന്ദ്ര മൃഗസംരക്ഷണമന്ത്രി പുരുഷോത്തം രുപാല നൽകിയ മറുപടിയിലാണ്‌ വിവരം.
ഈ വർഷം ജൂലൈവരെ തമിഴ്‌നാട്ടിലാണ്‌ കൂടുതൽപേർക്ക്‌ നായ്‌ക്കളുടെ കടിയേറ്റത്‌–- 2,51, 510.  മഹാരാഷ്‌ട്രയിൽ 2,31,531 പേർക്കും. കേരളത്തിൽ 3237 പേർക്കുമാത്രമാണ്‌ കടിയേറ്റത്‌. രാജ്യത്താകെ 14.5 ലക്ഷംപേർക്കെതിരെ ആദ്യ ആറുമാസത്തിനിടെ നായ്‌ക്കളുടെ ആക്രമണമുണ്ടായി. 2021ൽ 17.01 ലക്ഷംപേർക്കാണ്‌ പരിക്കേറ്റത്‌.

കോഴിക്കോട് 
ജില്ലാ പഞ്ചായത്തും കക്ഷിചേരും
അക്രമകാരികളായ തെരുവുനായകളെ കൊല്ലാൻ അനുമതി തേടിയുള്ള സുപ്രീം കോടതിയിലെ കേസിൽ കോഴിക്കോട് ജില്ലാ പഞ്ചായത്തും കക്ഷി ചേരും. തെരുവുനായശല്യം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം. ജില്ലയിലെ അടിയന്തര സാഹചര്യം നേരിടുന്നതിന് ഉന്നതതല സമിതി രൂപീകരിച്ചിട്ടുണ്ട്‌.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ഷീജാ ശശിയാണ്‌ അധ്യക്ഷ.

ആരോഗ്യവകുപ്പ്‌ 
പട്ടികയിൽ 
514 ഹോട്ട്‌സ്‌പോട്ട്‌
നായ കടിയേറ്റവരുടെ അടിസ്ഥാനത്തിൽ ആരോഗ്യവകുപ്പ്‌ സംസ്ഥാനത്ത്‌ കണ്ടെത്തിയത്‌ 514 ഹോട്ട്‌സ്‌പോട്ട്‌. കൂടുതൽ പത്തനംതിട്ടയിലാണ്‌–- 64. ജില്ലകളിൽ ജനുവരി മുതൽ റിപ്പോർട്ട്‌ ചെയ്ത കേസുകളുടെ അടിസ്ഥാനമാക്കിയാണ്‌ പട്ടിക തയ്യാറാക്കിയത്‌. മൃഗസംരക്ഷണ വകുപ്പ്‌ പഞ്ചായത്തടിസ്ഥാനത്തിൽ 170 ഹോട്ട്സ്‌പോട്ട്‌ കണ്ടെത്തിയിട്ടുണ്ട്‌. കോട്ടയം മെഡിക്കൽ കോളേജിലാണ്‌ ഈ കാലയളവിൽ കൂടുതൽ കേസ്‌ റിപ്പോർട്ട്‌ ചെയ്തത്‌–- 5966 എണ്ണം.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top