കൊച്ചി
അർഹരായ എല്ലാവർക്കും പട്ടയം ലഭ്യമാക്കാൻ ഡിസംബറിൽ മേള സംഘടിപ്പിക്കുമെന്ന് മന്ത്രി പി രാജീവ്. എറണാകുളം ടൗൺ ഹാളിൽ ജില്ലാ പട്ടയമേള ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അപേക്ഷകൾ സമയബന്ധിതമായി തീർപ്പാക്കി ജനങ്ങൾക്ക് ആശ്വാസമേകാനാണ് സർക്കാർ ശ്രമിക്കുന്നത്.
മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം റവന്യുവകുപ്പ് ഒറ്റക്കെട്ടായി പ്രവർത്തിച്ചപ്പോൾ നിശ്ചയിച്ചതിനേക്കാൾ പട്ടയങ്ങൾ നൽകാനായി. ഡിജിറ്റൽ സർവേ ഉൾപ്പെടെ മാറ്റങ്ങൾ റവന്യുവകുപ്പിൽ വരുന്നതോടെ സേവനങ്ങൾക്കായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങേണ്ട അവസ്ഥ ഒഴിവാകും.
കാലങ്ങളായി താമസിക്കുന്ന ഭൂമിക്ക് അവകാശം ലഭിക്കുന്നത് വലിയ ആശ്വാസമാണ് ജനങ്ങൾക്ക് നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ടി ജെ വിനോദ് എംഎൽഎ അധ്യക്ഷനായി. കൊച്ചി മേയർ എം അനിൽകുമാർ മുഖ്യാതിഥിയായി. ഹൈബി ഈഡൻ എംപി, എംഎൽഎമാരായ പി ടി തോമസ്, കെ ബാബു, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, കലക്ടർ ജാഫർ മാലിക്, അസിസ്റ്റന്റ് കലക്ടർ സച്ചിൻ കുമാർ യാദവ്, മുഹമ്മദ് ഷിയാസ്, ടി പി അബ്ദുൾ അസീസ്, എ എൻ നജീബ്, എഡിഎം എസ് ഷാജഹാൻ, കെ ടി സന്ധ്യാദേവി, എൻ ആർ വൃന്ദാദേവി, എൻ എസ് ബിന്ദു, എച്ച് എസ് ജോർജ് ജോസഫ്, കണയന്നൂർ തഹസിൽദാർ രഞ്ജിത് എം ജോർജ് എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..