24 April Wednesday

അട്ടപ്പാടിയിലെ മധുവിന്റെ സഹോദരി ഇനി പൊലീസ‌്

വെബ് ഡെസ്‌ക്‌Updated: Wednesday May 15, 2019


തൃശൂർ > വിശപ്പിനോട് പൊരുതി രക്തസാക്ഷിയായ അട്ടപ്പാടിയിലെ മധുവിന്റെ സഹോദരിയും കേരള പൊലീസ് സേനയിലേക്ക്. സംസ്ഥാന സർക്കാരിന്റെ ഇടപ്പെടലിന്റെ ഭാഗമായാണ് മധുവിന്റെ സഹോദരി ചന്ദ്രിക അഭിമാനാർഹമായ ചുവടുവയ്ക്കുന്നത്.  2018 ഫെബ്രുവരി 22നാണ് മോഷണക്കുറ്റം ആരോപിച്ച് അട്ടപ്പാടി ചിണ്ടക്കി ഊരിലെ മധുവിനെ ആൾക്കൂട്ടം കൊലപ്പെടുത്തിയത്.

മധു കൊല്ലപ്പെട്ടതിനെത്തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, മന്ത്രി എ കെ ബാലൻ തുടങ്ങിയവർ അട്ടപ്പാടിയിലെ വീട്ടിൽ എത്തിയിരുന്നു. മധുവിന്റെ കുടുംബത്തിന് പത്ത‌് ലക്ഷം രൂപ സർക്കാർ ധനസഹായവും നൽകിയിരുന്നു. കുടുംബത്തെ സംരക്ഷിക്കാൻ സർക്കാർ നടപടി സ്വീകരിക്കുമെന്നും ഉറപ്പു നൽകി. മധു കൊല്ലപ്പെട്ട് ഒരു വർഷം തികയുംമുമ്പെ  ചന്ദ്രികയെ  കേരള പൊലീസിലേക്ക്  പ്രത്യേക നിയമനംവഴി കോൺസ്റ്റബിളായി നിയമിക്കുകയായിരുന്നു. പൊലീസ് അക്കാദമിയിൽ സ്വന്തം മകളെപ്പോലെയാണ് പൊലീസ് ഉദ്യോഗസ്ഥർ ചന്ദ്രികയെ സഹായിച്ചത്.

പരിശീലനഘട്ടങ്ങളിലെല്ലാം എല്ലാവിധ പിന്തുണയും നൽകി മാനസികവും ശാരീരികവുമായ  കരുത്തു പകർന്നു. സഹോദരി സരസു അങ്കണവാടി വർക്കറും അമ്മ മല്ലി അങ്കണവാടി ഹെൽപ്പറുമാണ്.

മധു വീട്ടിൽനിന്ന് അകന്ന്  കാട്ടിലെ ഗുഹയിലാണ‌് കഴിഞ്ഞിരുന്നത്. സഹോദരിമാരായ സരസുവും ചന്ദ്രികയും സർക്കാർ ഹോസ്റ്റലിൽനിന്നാണ് പഠിച്ചത്. ചിക്കണ്ടി സ്കൂളിൽ ആറാംക്ലാസ് വരെ പഠിച്ച മധു അമ്മ മല്ലി വീട്ടിൽ തനിച്ചാണെന്ന പേരിൽ പഠനം നിർത്തി. ചെറിയ പണിക്കുപോയിരുന്നു. പിന്നീട് മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു.  അച്ഛൻ മല്ലൻ അസുഖം ബാധിച്ച് നേരത്തെ മരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top