കുത്താട്ടുകുളം
തിരുമാറാടി പഞ്ചായത്തിലെ എട്ട്, പത്ത് വാർഡുകളിൽ കുറുനരിയുടെ രൂപസാദൃശ്യമുള്ള അജ്ഞാതജീവിയുടെ ആക്രമണത്തിൽ വയോധികയ്ക്കും വളർത്തുമൃഗങ്ങൾക്കും പരുക്ക്. എട്ടാംവാർഡിൽ ദേവസ്വംതൊട്ടിയിൽ വിലാസിനിക്കാണ് (70) പരിക്കേറ്റത്. ചൊവ്വ രാവിലെയാണ് സംഭവം.
കൂട്ടിൽ കയറി ആടുകളെ ആക്രമിക്കുന്നതുകണ്ട് രക്ഷിക്കാൻചെന്ന വിലാസിനിയമ്മയെ ജീവി ആക്രമിക്കുകയായിരുന്നു. ഇവരുടെ മൂക്കിനുതാഴെയുള്ള ഭാഗം ഇത് കടിച്ചെടുത്തു. വിലാസിനിയമ്മയുടെ ആറ് ആടുകളും അയൽവീട്ടിലെ ആടും ആക്രമിക്കപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ വിലാസിനിയമ്മയെ പിറവം താലൂക്കാശുപത്രിയിൽ അടിയന്തരചികിത്സ നൽകിയശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്തുള്ള റെജി അമ്മംകുളത്തിൽ, എരുമേലിൽ ഗോപാലകൃഷ്ണൻ എന്നിവരുടെ ആടുകൾക്കും കടിയേറ്റു. കരുണാലയം പ്രിൻസിന്റെ പൂച്ചയെ കടിച്ചുകൊന്നു. കാക്കൂർ പാണ്ടിപ്പിള്ളിൽ വർഗീസിന്റെ പശുവിന് കടിയേറ്റു. കോലാനിക്കൽ കെ സി തോമസിന്റെ കോഴിക്കൂടിനുനേരെയും ആക്രമണമുണ്ടായി. അക്രമസ്വഭാവത്തോടെ ആളുകളെ ഓടിക്കുന്ന സംഭവങ്ങളുമുണ്ടായി.
തെരവുനായ ആക്രമണമെന്നാണ് നാട്ടുകാർ ആദ്യം കരുതിയത്. പിന്നീട് വീടുകളിലെ സിസിടിവി ദൃശ്യങ്ങളിൽനിന്ന് കുറുനരിയുടെ സാദൃശ്യമുള്ള ജീവിയെ കണ്ടെത്തുകയായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..