എടക്കര
കവളപ്പാറ പുനരധിവാസത്തിൽ സർക്കാർ ഫണ്ടിനൊപ്പം സഹകരിച്ച് പ്രമുഖ പ്രവാസി എം എ യൂസഫലി നിർമിക്കുന്നത് 33 വീടുകൾ. സംസ്ഥാന സർക്കാരിന്റെ ആറ് ലക്ഷം വീതം ഉപയോഗിച്ച് 33 കുടുംബങ്ങളുടെ പേരിൽ വാങ്ങിയ ഭൂമിയിലാണ് വ്യവസായി എം എ യൂസഫലി വീടുകൾ നിർമിച്ച് നൽകുന്നത്. പോത്ത്കല്ല് പഞ്ചായത്തിലെ ഭൂദാനം വായനശാലപ്പടി ആലിൻചുവട് പ്രദേശത്താണ് 33 വീടുകളും ഉയരുന്നത്.
ഒരു സെന്റ് ഭൂമിക്ക് 31,500 രൂപയാണ് വില വന്നത്. ഒരു കുടുംബത്തിന് പത്ത് സെന്റ് ലഭിക്കും. ഭൂമി വാങ്ങാൻ സർക്കാർ അനുവദിച്ച ആറ് ലക്ഷത്തിൽ ബാക്കി തുകയും വീട് നിർമാണ ഫണ്ടിലേക്ക് ചേർക്കും. 20 വീടുകൾ നിർമിക്കാനാണ് എം എ യൂസഫലി ആദ്യം തീരുമാനിച്ചത്. സർക്കാർ സഹായംകൂടി ലഭിച്ചതോടെ ഇത് 33 ആയി.
എല്ലാ വീട്ടിലേക്കും 12 അടി വീതിയിലുള്ള റോഡ് സൗകര്യവും ഒരുക്കി. റോഡിനുള്ള ഫണ്ടും സംസ്ഥാന സർക്കാർ അനുവദിച്ചു. കവളപ്പാറ പ്രദേശത്തിന്റെ 400 മീറ്റർ അകലെയാണ് വീടുകൾ നിർമിക്കുന്നത്. 20 വീടുകളുടെ നിർമാണം പൂർത്തീകരിച്ചു. 13 വീടുകളുടെ നിർമാണം അന്തിമഘട്ടത്തിലാണ്. ഒരു മാസത്തിനകം നിർമാണം പൂർത്തീകരിച്ച് കൈമാറാനാണ് ആലോചിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..