സ്വന്തം ലേഖിക
കോവിഡ് വ്യാപനം രൂക്ഷമാകുന്ന സംസ്ഥാനത്ത് 23നകം ചികിത്സയ്‌ക്കായി 50,000 കിടക്ക സജ്ജമാക്കും. പഞ്ചായത്തുകളിൽ 100 കിടക്കയും കോർപറേഷൻ, മുനിസിപ്പൽ വാർഡുകളിൽ 50 കിടക്കവീതമുള്ള കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളാണ് സജ്ജമാക്കുന്നത്. ഓരോ ജില്ലയിലെയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ 14 ഐഎഎസ് ഉദ്യോഗസ്ഥന്മാരെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കെ ഇമ്പശേഖർ (തിരുവനന്തപുരം), എസ് ചിത്ര (കൊല്ലം), എസ് ചന്ദ്രശേഖർ (പത്തനംതിട്ട), തേജ് ലോഹിത് റെഡ്ഡി (ആലപ്പുഴ), രേണുരാജ് (കോട്ടയം), വി ആർ പ്രേംകുമാർ (ഇടുക്കി), ജറോമിക് ജോർജ് (എറണാകുളം), ജീവൻബാബു (തൃശൂർ), എസ് കാർത്തികേയൻ (പാലക്കാട്), എൻ എസ് കെ ഉമേഷ് (മലപ്പുറം), വീണ മാധവൻ (വയനാട്), വി വിഘ്‌നേശ്വരി (കോഴിക്കോട്), വി ആർ കെ തേജ (കണ്ണൂർ), അമിത് മീണ (കാസർകോട്) എന്നിവർക്കാണ് ചുമതല.
യുദ്ധകാലാടിസ്ഥാനത്തിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ, റിവേഴ്സ് ക്വാറന്റൈൻ സെന്റർ എന്നിവ ഒരുക്കാൻ ഇവർ കലക്ടർമാരെ സഹായിക്കും.
ഒരു പ്രദേശം കണ്ടെയ്‌ൻമെന്റ് സോണായി പ്രഖ്യാപിച്ച ഉടൻ അവിടെനിന്നുള്ള രോഗികളെ പ്രവേശിപ്പിച്ച് ചികിത്സ ആരംഭിക്കാൻ സാധിക്കുംവിധം കേന്ദ്രങ്ങൾ സജ്ജമാക്കണം. ഹൈ റിസ്ക് വിഭാഗത്തിലുള്ളവരെ മാറ്റിപ്പാർപ്പിക്കേണ്ടി വന്നാൽ പ്രത്യേകമായി സൗകര്യമൊരുക്കും. കേന്ദ്രങ്ങളിൽ കട്ടിൽ, മറ്റ് ഫർണിച്ചർ എന്നിവ വാങ്ങാൻ ദുരന്തനിവാരണ ഫണ്ട് ഉപയോഗിക്കാം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..