നെടുമ്പാശേരി
കൊച്ചിയിൽനിന്ന് ഹജ്ജിന് പുറപ്പെടുന്ന തീർഥാടകർക്ക് വിപുലമായ സൗകര്യങ്ങൾ ഒരുക്കാൻ സിയാലിൽ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചു. സിയാൽ അക്കാദമിയിലാണ് ഈ വർഷവും ക്യാമ്പ് പ്രവർത്തിക്കുന്നത്. കലക്ടർ വിളിച്ചുചേർത്ത യോഗത്തിൽ ഹജ്ജ് കമ്മിറ്റി അംഗങ്ങൾക്കുപുറമെ എമിഗ്രേഷൻ, എയർലൈൻസ്, സിഐഎസ്എഫ്, കസ്റ്റംസ്, സിവിൽ, ഇലക്ട്രിക്കൽ, ആരോഗ്യ വിഭാഗങ്ങൾ, മോട്ടോർ വാഹനവകുപ്പ്, പൊതുവിതരണവകുപ്പ്, സുരക്ഷാവിഭാഗം പ്രതിനിധികൾ പങ്കെടുത്തു.
കൊച്ചി വിമാനത്താവളംവഴി പോവുന്ന തീർഥാടകർക്ക് കുറ്റമറ്റ രീതിയിൽ പരമാവധി സൗകര്യങ്ങൾ ഒരുക്കുമെന്ന് സിയാൽ അധികൃതർ അറിയിച്ചു. സിയാൽ അക്കാദമിയിൽനിന്ന് തീർഥാടകർ വിമാനത്താവളത്തിൽ എത്തുമ്പോൾ വിശ്രമത്തിനും മറ്റുമായി അന്താരാഷ്ട്ര ടെർമിനലായ ‘ടി 3'യിൽ പ്രത്യേക സൗകര്യങ്ങൾ ക്രമീകരിക്കും. മെയ് രണ്ടാംവാരത്തോടെ ഹജ്ജ് യാത്രയ്ക്ക് തുടക്കമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരുക്കങ്ങൾ സംബന്ധിച്ച് ഓരോ വിഭാഗങ്ങൾക്കും യോഗം പ്രത്യേകം നിർദേശങ്ങൾ നൽകി.
കരിപ്പൂർ, കണ്ണൂർ വിമാനത്താവളങ്ങളും ഈ വർഷം ഹജ്ജ് എംബാർക്കേഷൻ പോയിന്റുകളാണ്. യോഗം സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. ജില്ലാ കലക്ടറുടെ പ്രതിനിധി എഡിഎം എസ് ഷാജഹാൻ അധ്യക്ഷനായി. സിയാലിനെ പ്രതിനിധാനം ചെയ്ത് എയർപോർട്ട് ഡയറക്ടർ ഇൻ ചാർജ് ജി മനു പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..