20 April Saturday

സ്വപ്‌നയുടെ വീട്‌ ജപ്‌തി ചെയ്യില്ല ; ബെഫി നേതാക്കൾക്ക്‌ ബാങ്കിന്റെ ഉറപ്പ്‌

വെബ് ഡെസ്‌ക്‌Updated: Saturday Jan 15, 2022


തിരുവനന്തപുരം
ജോലിഭാരംമൂലം ആത്മഹത്യചെയ്‌ത ബാങ്ക്‌ മാനേജരുടെ വീട്‌ ജപ്‌തി ചെയ്യാനുള്ള തീരുമാനത്തിൽനിന്ന്‌ കനറ ബാങ്ക്‌ പിന്മാറും. കണ്ണൂർ തൊക്കിലങ്ങാടി കനറാ ബാങ്ക് ശാഖാ മാനേജർ ആയിരിക്കെ ബാങ്കിനുള്ളിൽ ആത്മഹത്യചെയ്‌ത കെ എസ്‌ സ്വപ്‌ന (41)യുടെ തൃശൂർ മണ്ണുത്തി മുല്ലക്കരയിലെ വീടായ സാബു നിവാസ്‌ ജപ്‌തി ചെയ്യാൻ നൽകിയ നോട്ടീസ്‌ പിൻവലിക്കും. കനറ ബാങ്ക്‌ കേരള സർക്കിൾ ജനറൽ മാനേജർ ബെഫി സംസ്ഥാന ജനറൽ സെക്രട്ടറി എസ്‌ എസ്‌ അനിലിനെ ഇക്കാര്യങ്ങൾ അറിയിച്ചു. നോട്ടീസിൻമേലുള്ള തുടർനടപടികൾ നിർത്തിവയ്‌ക്കുമെന്നും ജനറൽ മാനേജർ വ്യക്തമാക്കി.

സ്വപ്‌നയുടെ വീടിന്‌ ജപ്‌തി നോട്ടീസ്‌ ലഭിച്ചത്‌ ദേശാഭിമാനി വെള്ളിയാഴ്‌ച റിപ്പോർട്ട്‌ ചെയ്‌തിരുന്നു. ബാങ്ക്‌ നടപടിയിൽ പ്രതിഷേധിച്ച്‌ ബെഫി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കനറ ബാങ്ക്‌ സർക്കിൾ ഓഫീസിലേക്ക്‌ വെള്ളിയാഴ്‌ച വൈകിട്ട്‌ പ്രകടനത്തിന്‌ തീരുമാനിച്ചു. ജപ്‌തി തീരുമാനം പിൻവലിക്കണമെന്നും വായ്‌പ എഴുതിത്തള്ളണമെന്നുംകാട്ടി ജനറൽ സെക്രട്ടറി ജനറൽ മാനേജർക്ക്‌ കത്തും നൽകി. ഇതിനെത്തുടർന്നാണ്‌ ജപ്‌തി നടപടികളെല്ലാം നിർത്തിവയ്‌ക്കുന്നത്.

സ്വപ്‌ന ജോലി ചെയ്‌തിരുന്ന ബാങ്കുതന്നെയാണ്‌‌ അവരുടെ വീട്‌ പിടിച്ചെടുക്കാൻ തീരുമാനിച്ചത്‌‌. വീടു വയ്‌ക്കാനെടുത്ത വായ്‌പയുടെ കുടിശ്ശികയായ 43.95 ലക്ഷം രൂപയുടെ തവണ അടവ്‌ മുടങ്ങിയതിനെത്തുടർന്നാണ്‌ ജപ്‌തി നോട്ടീസ് നൽകിയത്‌. ശനിയാഴ്‌ച തൃശൂർ റീജണൽ ഓഫീസിൽ നടക്കുന്ന അദാലത്തിൽ‌ തുക ഒടുക്കിയില്ലെങ്കിൽ റവന്യു റിക്കവറി ആരംഭിക്കാനായിരുന്നു തീരുമാനം.

സ്വപ്‌നയുടെ മക്കളായ നിരഞ്ജൻ കെ സാബു (14), നിവേദിത കെ സാബു (12), ഭർത്താവിന്റെ അച്ഛൻ കെ പി ശ്രീധരൻ (73), അമ്മ രുഗ്‌‌മിണി (70) എന്നിവരാണ്‌ സാബു നിവാസിൽ താമസിക്കുന്നത്‌. 2021 ഏപ്രിൽ പത്തിനാണ്‌ ആത്മഹത്യാക്കുറിപ്പ്‌ എഴുതിവച്ച് സ്വന്തം ക്യാബിനിലെ ഫാനിൽ സ്വപ്ന തൂങ്ങിമരിച്ചത്‌. ഭർത്താവ്‌ കെ എസ്‌ സാബു 2018 ഡിസംബർ 14ന്‌ ഹൃദയാഘാതംമൂലം മരിച്ചിരുന്നു. കനറ ബാങ്ക്‌ തൃശൂർ ശാഖയിൽനിന്ന്‌‌ സ്വ്‌പന എടുത്ത ഭവനവായ്‌പയിലാണ്‌ സാബു നിവാസ്‌ നിർമിച്ചത്‌. ബാക്കി വായ്‌പാ ബാധ്യത എഴുതിത്തള്ളണമെന്നും മക്കൾക്ക്‌ നഷ്ടപരിഹാരം നൽകുമെന്ന ഉറപ്പ്‌ രേഖാമൂലം നൽകണമെന്നുംകാട്ടി ശ്രീധരനും രുഗ്‌‌മിണിയും ബാങ്കിന്‌ അപേക്ഷ നൽകിയിരുന്നു. ഇതിലും തീരുമാനമായിട്ടില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top