ചെല്ലാനത്ത് വീണ്ടും കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പോസ്റ്റർ തട്ടിപ്പ്. ചെല്ലാനം പഞ്ചായത്തിലെ 14–-ാം വാർഡിൽ ചെല്ലാനം -എഴുപുന്ന റോഡിനു സമീപം താമസിക്കുന്ന മുതുകേൽ വീട്ടിൽ ഫിലോമിന ജാസ്പറാണ് ഇത്തവണ കോൺഗ്രസിന്റെ തട്ടിപ്പിന‌് ഇരയായത്.
ഫിലോമിന തന്റെ പാടത്ത് വരമ്പ് വെട്ടിക്കൊണ്ടിരിക്കുമ്പോഴാണ് സിനിമ ഷൂട്ടിങ്ങിന്റെ കാര്യവും പറഞ്ഞ് പ്രദേശിക കോൺഗ്രസ് നേതാവും സംഘവും എത്തിയത്. സിനിമയിലേക്ക് ഒരു കർഷകയെ ആവശ്യമുണ്ടെന്ന് പറഞ്ഞ‌് ഫിലോമിന വരമ്പ് വെട്ടുന്ന ഫോട്ടോ പകർത്തി. ദിവസങ്ങൾക്കു ശേഷം ഫിലോമിനയുടെ ചിത്രംവച്ച് ‘തുടരുന്നു കർഷക ആത്മഹത്യ. കണ്ണിൽ ചോരയില്ലേ നിങ്ങൾക്ക്’ തലക്കെട്ടുമായി കോൺഗ്രസ് നവ മാധ്യമത്തിൽ വോട്ട് അഭ്യർഥന നടത്തുകയായിരുന്നു.
ഫിലോമിനയുടെ മകളുടെ ഭർത്താവ് ആന്റണിയുടെ വാട്സ് ആപ്പിൽ പോസ്റ്റർ വന്നപ്പോഴാണ് ചതി മനസ്സിലായത്. ചെല്ലാനം പഞ്ചായത്തിൽ ഇന്നേവരെ കർഷക ആത്മഹത്യ ഉണ്ടായിട്ടില്ലെന്ന് ആന്റണി പറയുന്നു. സിനിമ ഷൂട്ടിങ‌് എന്നു പറഞ്ഞ് പറ്റിച്ച് അമ്മയുടെ ചിത്രം രാഷ്ട്രീയ ലാഭത്തിനുവേണ്ടി ഉപയോഗിച്ചത‌് മര്യാദകേടാണെന്നും ആന്റണി പറഞ്ഞു. ഒരാഴ്ചയ‌്ക്കിടെ രണ്ടാമത്തെ ആളാണ് കോൺഗ്രസിന്റെ പോസ്റ്റർ തട്ടിപ്പിനെതിരെ രംഗത്ത് വന്നത്.
ചെല്ലാനം സ്വദേശിയായ റാഫേലിന്റെ ചിത്രം ഉപയോഗിച്ചും കോൺഗ്രസ് പ്രചാരണം നടത്തിയിരുന്നു. ആളുകളെ കബളിപ്പിക്കുന്നത‌് തുടർച്ചയായി പുറത്തുവരുന്നതോടെ കോൺഗ്രസ് നേതൃത്വവും വെട്ടിലായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..