തിരുവനന്തപുരം
സിപിഐ എം പ്രവർത്തകരും അനുഭാവികളുമായ 134 പേരുടെ ജീവനാണ് കേരളത്തിൽ ഇതുവരെ ഖദറിട്ട ‘വെള്ളരി പ്രാവുകൾ’ കൊത്തിയെടുത്തത്. ചുട്ടെരിച്ചും വെടിവച്ചും നെഞ്ചിൽ കഠാര ആഴ്‌ത്തിയുമാണ് നാടിന്റെ പ്രിയപ്പെട്ടവരെ ഇല്ലാതാക്കിയത്. സ്വന്തം പാർടി ഓഫീസിലെ തൂപ്പുകാരിയെ പീഡിപ്പിച്ചുകൊന്ന് ചാക്കിൽകെട്ടി പൊട്ടക്കിണറ്റിലെറിഞ്ഞതും ചരിത്രം.
സിപിഐ എമ്മിന്റെ സമുന്നത നേതാവായിരുന്ന അഴീക്കോടൻ രാഘവന്റെ കൊലപാതകത്തിൽവരെ കോൺഗ്രസിന്റെ കൈയിൽ രക്തക്കറ പുരണ്ടു. എംഎൽഎയായിരുന്ന കുഞ്ഞാലിയെയും ഗാന്ധി ശിഷ്യരാണ് വകവരുത്തിയത്. കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ കൈയിലുമുണ്ട് രക്തസാക്ഷികളുടെ ചോരക്കറ. നാൽപ്പാടി വാസുവിന്റെയും നാണുവിന്റെയും.
ഇടുക്കിയിൽ തിങ്കളാഴ്‌ച കോൺഗ്രസുകാർ കുത്തിക്കൊന്ന ധീരജ് ഉൾപ്പെടെ സിപിഐ എം, ഡിവൈഎഫ്‌ഐ, എസ്‌എഫ്‌ഐ പ്രവർത്തകരായ 589 പേരാണ് സംസ്ഥാനത്ത് രക്തസാക്ഷികളായത്. 215 പേരെ ആർഎസ്‌എസ്, ബിജെപി ക്രിമിനലുകളാണ് കൊലപ്പെടുത്തിയത്. സ്വാതന്ത്ര്യസമര സേനാനിയായ മൊയ്യാരത്ത് ശങ്കരനെ കൊന്നാണ് കോൺഗ്രസ് കൊലപാതകയാത്ര ആരംഭിച്ചത്. ചീമേനിയിൽ പാർടി ഓഫീസിന് തീയിട്ട് അഞ്ച് സിപിഐ എം പ്രവർത്തകരെ കൊന്നു. സി കോരൻ, എം കോരൻ, ആലവളപ്പിൽ അമ്പു, കെ വി കുഞ്ഞികണ്ണൻ, പി കുഞ്ഞപ്പൻ എന്നിവരാണ് ആ രക്തനക്ഷത്രങ്ങൾ. കെ കുഞ്ഞാലി എംഎൽഎയെ കൊന്നവർ തന്നെ പി കെ അബ്‌ദുൾ ഖാദറിനെയും അഹമുവിനെയും വെടിവച്ചു കൊന്നു. തിരുവോണത്തലേന്നാണ് തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ മിഥിലാജിനെയും ഹഖ് മുഹമ്മദിനെയും കോൺഗ്രസ് കൊന്നുതള്ളിയത്. കായംകുളത്തെ സിപിഐ എം നേതാവ് സിയാദിനെയും കൊലക്കത്തിക്ക് ഇരയാക്കി.
ഗ്രൂപ്പുപോരിൽ സ്വന്തം പാർടി നേതാക്കളെയും കൊന്നുതള്ളി. തൃശൂരിൽ മാത്രം മൂന്നുപേരെയാണ് കൊന്നത്. ഹനീഫ, ലാൽജി, മധു എന്നിവർ കൊലക്കത്തിക്ക് ഇരകളായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..