തൃശൂർ > തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി ‘നിർണായക’ മെന്ന് നേതൃത്വം വിശേഷിപ്പിച്ച മേഖലായോഗങ്ങൾ മുതിർന്ന നേതാക്കൾ ബഹിഷ്‌കരിച്ചു. തൃശൂരിൽ കേന്ദ്ര സഹമന്ത്രി വി മുരളീധരൻ മുഴുവൻ സമയവും പങ്കെടുത്ത യോഗം മുൻസംസ്ഥാന പ്രസിഡന്റ് സി കെ പത്മനാഭനും സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രനും ഉൾപ്പെടെയുള്ളവരാണ് ശനിയാഴ്‌ച ബഹിഷ്കരിച്ചത്. കഴിഞ്ഞദിവസം കോട്ടയത്തുചേർന്ന മേഖലാ യോഗത്തിൽനിന്ന് മറ്റൊരു വൈസ് പ്രസിഡന്റ് എ എൻ രാധാകൃഷ്‌ണനും വിട്ടുനിന്നിരുന്നു.
അബുദാബിയിൽ നടന്ന മന്ത്രിതല സമ്മേളനത്തിൽ മുരളീധരനൊപ്പം പി ആർ ഏജൻസി ഉടമ സ്‌മിതാ മേനോനെ പങ്കെടുപ്പിച്ചത് വിവാദമായതോടെയാണ് പരസ്യപ്രതികരണത്തിലേക്ക് നീങ്ങിയത്. ഇവരെ മഹിളാമോർച്ചാ ഭാരവാഹിയാക്കിയത് തർക്കം രൂക്ഷമാക്കി.
കഴിഞ്ഞ ദിവസം കൊച്ചിയിൽ ചേർന്ന കോർകമ്മിറ്റിയിലും സി കെ പത്മനാഭൻ പങ്കെടുത്തില്ല. കുമ്മനം രാജശേഖരനെ തഴഞ്ഞ് എ പി അബ്ദുളളക്കുട്ടിയെ ദേശീയ ഭാരവാഹിയാക്കിയ മുരളീധര പക്ഷത്തോട് കടുത്ത എതിർപ്പിലാണ്
മറുപക്ഷം.സ്‌മിതാ മേനോനെ അറിയില്ലെന്ന് എം ടി രമേശ് പരസ്യമായി പറഞ്ഞത് ഭിന്നിപ്പ് വ്യക്തമാക്കാനായിരുന്നു. മുരളീധരനെതിരായി പി കെ കൃഷ്‌ണദാസ്–- ആർഎസ്‌എസ് വിഭാഗം നിലപാട് കടുപ്പിച്ചു. വി മുരളീധരന്റെയും കെ സുരേന്ദ്രന്റെയും നിലപാടുകൾക്ക് എതിരെ കേന്ദ്ര നേതൃത്വത്തിന് പരാതിയും നൽകിയിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..