24 April Wednesday

നിക്ഷേപത്തട്ടിപ്പ്‌ ലീഗിന്റെ അറിവോടെ, ഉന്നതതല അന്വേഷണം വേണം: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Friday Sep 11, 2020


മഞ്ചേശ്വരം എംഎൽഎ എം സി ഖമറൂദ്ദീന്റെ നേതൃത്വത്തിൽ ലീഗ് നേതാക്കൾ നടത്തിയ ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് ഞെട്ടിപ്പിക്കുന്നതാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്‌താവനയിൽ പറഞ്ഞു. ഇതിന്റെ മുഴുവൻ വിവരങ്ങളും പുറത്തുകൊണ്ടുവരാൻ സർക്കാർ ഉന്നതതല അന്വേഷണം  നടത്തണം.

നിക്ഷേപ തട്ടിപ്പിൽ 33 കേസ്‌ ഇതുവരെ രജിസ്റ്റർ ചെയ്‌തു. സംസ്ഥാനത്ത് ആദ്യമാണ് ഒരു എംഎൽഎയ്‌ക്കെതിരെ ഇത്രയധികം കേസ് രജിസ്റ്റർ ചെയ്യുന്നത്. വ്യാജ സർട്ടിഫിക്കറ്റാണ് നിക്ഷേപകർക്ക് നൽകിയത്. ഓരോ ദിവസവും നിരവധി ആളുകൾ പരാതിയുമായി മുന്നോട്ടുവരുന്നു. 150 കോടിയോളം രൂപ സമാഹരിച്ചതായി വാർത്തകൾ പുറത്തുവന്നു.

നിക്ഷേപകരെ കബളിപ്പിക്കാനായി അഞ്ച് കമ്പനിയാണ് ഫാഷൻ ഗോൾഡ് ചെയർമാനായ എം സി ഖമറൂദ്ദീനും എംഡിയായ പൂക്കോയ തങ്ങളും രജിസ്റ്റർ ചെയ്‌തത്‌.   ഒരേ മേൽവിലാസത്തിലാണ് കമ്പനികൾ രജിസ്റ്റർ ചെയ്തതെങ്കിലും ഫാഷൻ ഗോൾഡ് ഇന്റർനാഷണൽ എന്ന സ്ഥാപനമല്ലാതെ മറ്റൊന്നും മാണിയാട്ട് ഉണ്ടായിരുന്നില്ല. മുസ്ലിംലീഗിന്റെ ഭാരവാഹികളും ലീഗുമായി അടുത്ത ബന്ധമുള്ളവരും ചേർന്ന് നടത്തുന്ന സ്ഥാപനമെന്ന് പറഞ്ഞ് ജനവിശ്വാസം ആർജ്ജിച്ചാണ് പാവങ്ങളെ വലയിലാക്കിയത്. ലീഗ് നേതാക്കളുടെ സമ്മർദം കാരണമാണ് ആദ്യം ആരും പരാതി നൽകാതിരുന്നത്. നേതാക്കൾ ഉറപ്പ് പാലിക്കാത്തതിലാണ് നിക്ഷേപകർ പരാതി നൽകിയത്.

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് സമയത്തുതന്നെ പരാതികൾ ഉയർന്നിരുന്നു. ഇതുമൂലം ഖമറുദ്ദീന്റെ സ്ഥാനാർഥിത്വം ഭാവിയിൽ തിരിച്ചടിയാകുമെന്ന് ഒരു വിഭാഗം ലീഗ് നേതാക്കൾ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ലീഗ്‌ സംസ്ഥാന നേതൃത്വം ഖമറൂദ്ദിന്റെ പിന്നിൽ നിലയുറപ്പിക്കുകയായിരുന്നു. ജ്വല്ലറി തട്ടിപ്പ് സംബന്ധിച്ച് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന പരാതികൾ അത്യന്തം ഗൗരവമുള്ളതാണ്. വ്യക്തമായ ആസൂത്രണത്തോടെ നിക്ഷേപകരെ കബളിപ്പിക്കുകയും വഞ്ചിക്കുകയുമാണ് ചെയ്തിരിക്കുന്നത്. എംഎൽഎയെ സംരക്ഷിക്കുന്ന ലീഗ് സംസ്ഥാന നേതൃത്വത്തിനെതിരെ അണികൾതന്നെ രംഗത്ത് വന്നിട്ടുണ്ട്. ലീഗ്‌ സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണോ ഇത് നടന്നിരിക്കുന്നത് എന്നുവേണം സംശയിക്കാൻ. സംസ്ഥാന നേതൃത്വത്തിന്റെ പ്രഖ്യാപനം തട്ടിപ്പുകാരെ രക്ഷിക്കാനുള്ള ശ്രമമാണ്.

തലശേരിയിലെ മർജാൻ ഗോൾഡ് കടയിൽ കയറി ഖമറുദ്ദീനും സംഘവും 25 കിലോ സ്വർണം കൊള്ളയടിച്ചു കൊണ്ടുപോയതായി പരാതി ഉയർന്നുവന്നിരിക്കുന്നു. വഖഫ് ഭൂമി തട്ടിയെടുത്ത സംഭവത്തിലും ഖമറൂദ്ദീൻ അടക്കമുള്ള മുസ്ലിംലീഗ് നേതാക്കൾക്ക് പങ്കുണ്ടെന്ന പരാതിയും ഉയർന്നിട്ടുണ്ട്. ജനങ്ങളെ കബളിപ്പിച്ച് തട്ടിപ്പു നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടി സംസ്ഥാന സർക്കാർ സ്വീകരിക്കുന്നുണ്ട്. എംഎൽഎയുടെ നേതൃത്വത്തിൽ നടന്ന ജ്വല്ലറി തട്ടിപ്പ് സംബന്ധിച്ചും ഉയർന്നുവന്ന മറ്റ് ആക്ഷേപങ്ങളെ സംബന്ധിച്ചും ഈ രീതിയിൽ വിശദ അന്വേഷണം നടത്തണമെന്ന് സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top