കൊച്ചി
ജില്ലയിലെ സ്കൂൾ–-കോളേജ് പരിസരങ്ങളിൽ ലഹരിസംഘങ്ങൾക്കെതിരെ നിരീക്ഷണം ശക്തമാക്കാൻ ‘ഓപ്പറേഷൻ മൺസൂണു’മായി എക്‌സൈസ്. എൻഫോഴ്സ്‌മെന്റ് അസിസ്റ്റന്റ് കമീഷണറുടെ മേൽനോട്ടത്തിൽ പ്രത്യേക ഷാഡോ സംഘങ്ങളെ ജില്ലയിലെ വിവിധ റേഞ്ചുകളിൽ നിയോഗിച്ച് നടത്തിയ പരിശോധനയിൽ ഏഴുപേർ അറസ്‌റ്റിലായി.
22 കിലോ കഞ്ചാവുമായി പറവൂർ കുഞ്ഞിത്തൈ സ്വദേശി ചുരക്കുഴി വീട്ടിൽ ജോസ് (30), കളമശേരി കാവുങ്കൽ വീട്ടിൽ ജയ (27), മൂവാറ്റുപുഴ സ്വദേശി ജഗൻ ബൈജു (32) എന്നിവരെ ഒരു കാറും ബൈക്കും ഉൾപ്പെടെ അറസ്‌റ്റ് ചെയ്‌തു. തോപ്പുംപടി മൂലങ്കുഴിയിൽ നടത്തിയ പരിശോധനയിൽ 35 ഗ്രാം എംഡിഎംഎയും 10 ഗ്രാം കഞ്ചാവുമായി മൂലങ്കുഴി പുത്തൻപറമ്പിൽ വീട്ടിൽ കെന്നത്ത് ഫ്രാൻസിസിനെ (31) പിടികൂടി. കലൂർ–-കതൃക്കടവ് പാലത്തിനുസമീപത്തുനിന്ന് എട്ട് കിലോ കഞ്ചാവുമായി ഒഡിഷ ഗജപതി ബാലി ബംഗാൻ സ്വദേശി ജീബൻ റായിറ്റ എന്ന കരീം ലാലയെ (27) അറസ്‌റ്റ് ചെയ്‌തു.
പെരുമ്പാവൂർ മാവുംചുവട് ഭാഗത്തുനിന്ന് അസം സ്വദേശി സാദിഖുൽ ഇസ്ലാമിനെ (32) 6.5 ഗ്രാം ഹെറോയിനുമായും പറവൂർ ചേന്ദമംഗലം -ചാലിയപ്പാലത്ത് ആറ് ഗ്രാം എംഡിഎംഎയും 12 ഗ്രാം കഞ്ചാവുമായി മാവേലിക്കര ചാരുംമൂട് അയിനിവിളയിൽ വീട്ടിൽ അഖിൽ ചന്ദ്രനെയും (26) അറസ്റ്റ് ചെയ്‌തു. എല്ലാവരെയും റിമാൻഡ് ചെയ്‌തു.
ഓപ്പറേഷൻ മൺസൂണിന്റെ ഭാഗമായി ജില്ലയിലെ എക്സൈസ് സ്‌ട്രൈക്കിങ് ഫോഴ്സ്, എക്സൈസ് കൺട്രോൾ റൂം യൂണിറ്റുകൾ കർശനപരിശോധന നടത്തും. ജില്ലയിൽ ഈ മാസം 17 മയക്കുമരുന്ന് കേസുകൾ ഓപ്പറേഷൻ മൺസൂണിന്റെ ഭാഗമായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..