29 March Friday
85 ദിവസം പിന്നിട്ടിട്ടും തെളിവ് കിട്ടിയില്ലേ

തെളിവുണ്ടോ ? മൂന്നാമതും എൻഐഎ കോടതി ; യുഎഇ കോൺസുലേറ്റിന്റെ പങ്ക്‌ അന്വേഷിക്കേണ്ടതുണ്ടെന്ന്‌ എൻഐഎ

സ്വന്തം ലേഖകൻUpdated: Thursday Oct 8, 2020



കൊച്ചി
സ്വർണക്കടത്തിലൂടെ ലഭിച്ച പണം പ്രതികൾ തീവ്രവാദപ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചതിന് തെളിവുണ്ടോയെന്ന് ആവർത്തിച്ച്‌ എൻഐഎ കോടതി. ഇത്‌ മൂന്നാം തവണയാണ്‌ കോടതി തെളിവ്‌ ചോദിക്കുന്നത്‌. കേസന്വേഷണം 85 ദിവസം പിന്നിട്ടിട്ടും തെളിവ് ശേഖരിച്ചുകഴിഞ്ഞില്ലേയെന്ന്‌, ആറു പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിച്ചുള്ള വാദത്തിനിടെ പ്രത്യേക എൻഐഎ കോടതി ചോദിച്ചു. യുഎപിഎ പ്രകാരം ചുമത്തിയ കുറ്റങ്ങൾ സ്ഥാപിക്കാൻ തെളിവുകളില്ലെങ്കിൽ പ്രതികൾക്ക്‌ ജാമ്യം അനുവദിക്കേണ്ടിവരുമെന്ന്‌ കഴിഞ്ഞദിവസം കോടതി പറഞ്ഞിരുന്നു.

നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയതിൽ യുഎഇ കോൺസുലേറ്റിന്റെ പങ്ക്‌ അന്വേഷിക്കേണ്ടതുണ്ടെന്ന്‌ വാദത്തിനിടെ ഇതാദ്യമായി  എൻഐഎ അറിയിച്ചു. നയതന്ത്ര ചാനലിൽ സ്വർണം കടത്തുന്നതിൽ കോൺസുലേറ്റ്‌ അധികൃതർ പ്രത്യക്ഷമായോ പരോക്ഷമായോ പങ്കാളികളായിട്ടുണ്ടോയെന്ന്‌ അറിയേണ്ടതുണ്ട്‌. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം പരിശോധിച്ച്‌ കോൺസുലേറ്റ്‌ അധികൃതരെ ചോദ്യം ചെയ്യുന്ന കാര്യത്തിൽ തീരുമാനമെടുക്കണം.

യുഎഇയിൽ അറസ്‌റ്റിലായ ഫൈസൽ ഫരീദിനെയും റബിൻസ്‌ ഹമീദിനെയും ചോദ്യം ചെയ്യുന്നതോടെ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാകും. പ്രതികളിൽ പലരും യുഎഇ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നവരാണ്. അറസ്റ്റ് ഉറപ്പായപ്പോൾ ചിലർ അവിടേക്ക് രക്ഷപ്പെട്ടു. സൗഹൃദരാജ്യമായ യുഎഇയിൽ ഇവർ എങ്ങനെ സുരക്ഷിതരായി താമസിക്കുന്നു എന്നതും അന്വേഷിക്കണമെന്ന്‌ എൻഐഎ പറഞ്ഞു. പ്രോസിക്യൂഷനുവേണ്ടി അസിസ്‌റ്റന്റ്‌ സോളിസിറ്റർ ജനറൽ പി വിജയകുമാർ ബുധനാഴ്‌ചയും ഹാജരായി. സ്വർണക്കടത്ത്‌ കേസിൽ യുഎപിഎ ചുമത്തുന്നത്‌ എന്തുകൊണ്ടാണെന്നും പ്രതികൾ ഭീകരപ്രവർത്തനത്തിൽ പങ്കെടുത്തതിന്‌ തെളിവുണ്ടോയെന്നും കോടതി അദ്ദേഹത്തോട്‌ ആരാഞ്ഞു. എല്ലാ സ്വർണക്കടത്ത്‌ കേസിലും യുഎപിഎ ചുമത്തുമോയെന്നും കോടതി ചോദിച്ചു. അറസ്റ്റിലായവർക്കെല്ലാം അന്താരാഷ്‌ട്രബന്ധമുണ്ടെന്നും സാമ്പത്തികലാഭത്തിനു വേണ്ടിമാത്രമല്ല പലരും സ്വർണക്കടത്ത്‌ നടത്തിയതെന്നും മറ്റു കാര്യങ്ങൾ തുടരന്വേഷണത്തിൽ വ്യക്തമാകുമെന്നും വിജയകുമാർ പറഞ്ഞു.

നാലാംപ്രതി സന്ദീപ്‌ നായർ കോടതിയിൽ നൽകിയ കുറ്റസമ്മതമൊഴി 12ന്‌ പരിശോധിക്കും. തുടർന്ന്‌ 13ന്‌ ജാമ്യാപേക്ഷയിൽ വിധി പറയും.  ചൊവ്വാഴ്‌ച ആലുവ സിജെഎം കോടതിയിലാണ്‌ സന്ദീപ്‌ നായർ മൊഴിനൽകിയത്‌. ഉച്ചയ്‌ക്കുശേഷം രണ്ടിന്‌ ആരംഭിച്ച മൊഴി രേഖപ്പെടുത്തൽ രാത്രി പന്ത്രണ്ടോടെയാണ്‌ പൂർത്തിയായത്‌.

ഇഡി കുറ്റപത്രത്തിലെ വിവരങ്ങൾ വളച്ചൊടിച്ച്‌ മാധ്യമങ്ങൾ
ഡയറക്‌ടറേറ്റ്‌ ഓഫ്‌ എൻഫോഴ്‌സ്‌മെന്റ് ‌(ഇഡി) കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലെ വിവരങ്ങൾ വളച്ചൊടിച്ച്‌ മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷത്തിന്റെയും ഒരുവിഭാഗം മാധ്യമങ്ങളുടെയും കുപ്രചാരണം. സ്വർണക്കടത്ത്‌ കേസിലെ പ്രതി സ്വപ്‌ന സുരേഷ്‌ ഇഡിക്ക്‌  നൽകിയ മൊഴിയാണ്‌ തെറ്റിദ്ധരിപ്പിക്കുംവിധം വളച്ചൊടിച്ചത്‌. 

മുഖ്യമന്ത്രിയോടൊപ്പമുള്ളപ്പോൾ അഞ്ചോ ആറോ തവണ മുൻ ഐടി സെക്രട്ടറി ശിവശങ്കറെ കണ്ടതായാണ്‌ ആഗസ്‌ത്‌ എട്ടിന്‌ സ്വപ്‌ന നൽകിയ മൊഴിയിൽ പറയുന്നത്‌. ഇത്‌ ശിവശങ്കറുടെ സാന്നിധ്യത്തിൽ മുഖ്യമന്ത്രിയെ കണ്ടു എന്നാക്കി പ്രതിപക്ഷവും ചിലമാധ്യമങ്ങളും. യുഎഇ കോൺസുലേറ്റിലെ സെക്രട്ടറി എന്ന നിലയിലാണ്‌ മുഖ്യമന്ത്രിയുമായി പരിചയം എന്ന അടുത്ത വാചകവും കുപ്രചാരകർ വിഴുങ്ങി. പിന്നീടാണ്‌ താൻ സ്‌പേസ്‌ പാർക്കിൽ ചേർന്നതെന്ന സ്വപ്‌നയുടെ മൊഴിയും ഇതോടൊപ്പമുണ്ട്‌.

മുഖ്യമന്ത്രിയുടെ അറിവോടെയാണ്‌ സ്‌പേസ്‌ പാർക്കിൽ സ്വപ്‌നയ്‌ക്ക്‌ ജോലി കിട്ടിയതെന്നാണ്‌ അടുത്ത ആരോപണം.  സ്‌പേസ്‌ പാർക്കിലെ നിയമനത്തിന്‌ കെഎസ്‌ഐടിഐഎൽ എംഡി ഡോ. ജയശങ്കറിനെ കാണാനും മുഖ്യമന്ത്രിയോട്‌ ഇക്കാര്യം പറയാമെന്നും ശിവശങ്കർ  പറഞ്ഞതായാണ്‌ സ്വപ്‌നയുടെ മൊഴി. മുഖ്യമന്ത്രിയോട്‌ ഇക്കാര്യം ശിവശങ്കർ സംസാരിച്ചതായോ അക്കാര്യം ശിവശങ്കർ  പിന്നീട്‌ അറിയിച്ചതായോ മൊഴിയിലില്ല.  സ്‌പേസ്‌ പാർക്കിൽ നിയമനം നൽകിയതായി ഡോ. ജയശങ്കർ അറിയിച്ചെന്ന സ്വപ്‌നയുടെ മൊഴിയിൽനിന്ന്‌ ഊഹിച്ചെടുക്കുകയാണ്‌ ബാക്കിയുള്ളതെല്ലാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top