19 April Friday

ചെല്ലാനത്തിന്‌ കവചം: ആദ്യഘട്ടം മേയിൽ പൂർത്തിയാക്കും- മന്ത്രി പി രാജീവ്‌

സ്വന്തം ലേഖകൻUpdated: Monday Aug 8, 2022

ചെല്ലാനത്ത്‌ ടെട്രാപോഡുകൾ സ്ഥാപിക്കുന്നതിന്റെ പുരോഗതി വിലയിരുത്തുന്നതിനായി മന്ത്രി പി രാജീവ്, 
കെ ജെ മാക്സി എംഎൽഎ എന്നിവർ എത്തിയപ്പോൾ

കൊച്ചി> കടലാക്രമണത്തിൽനിന്ന്‌ ചെല്ലാനത്തിന്‌ കവചമൊരുക്കാൻ സംസ്ഥാന സർക്കാർ ആരംഭിച്ച കടൽത്തീര സംരക്ഷണ പദ്ധതിയുടെ ആദ്യഘട്ടം സർക്കാരിന്റെ രണ്ടാംവാർഷികം ആഘോഷിക്കുന്ന അടുത്ത മേയിൽ പൂർത്തിയാക്കുമെന്ന്‌ മന്ത്രി പി രാജീവ്‌ പറഞ്ഞു. പദ്ധതി പുരോഗതി വിലയിരുത്താൻ ചെല്ലാനത്ത്‌ എത്തിയ മന്ത്രി നിർമാണക്കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. കെ ജെ മാക്സി എംഎൽഎയും പങ്കെടുത്തു.
ജലസേചനവകുപ്പിനുകീഴിൽ 344.20 കോടി രൂപ ചെലവഴിച്ചാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. ഒന്നാംഘട്ടം 40 ശതമാനം നിർമാണം പൂർത്തിയായി. ബസാർ ഭാഗംകൂടി ഉൾപ്പെടുത്തി നിർമാണം അതിവേഗം പൂർത്തിയാക്കും. ഈ ഭാഗങ്ങളിൽ ആറ്‌ പുലിമുട്ടുകൾ സ്ഥാപിക്കാനുണ്ട്‌. സമാന്തരമായി നടപ്പാതകൾകൂടി നിർമിക്കുന്നതോടെ ബീച്ച് മാതൃകയിലേക്ക് പ്രദേശം മാറും. കണ്ണമാലി പ്രദേശത്തെ നിർമാണത്തിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കൽ നടപടികൾ അവസാനഘട്ടത്തിലാണെന്ന് യുഎൽസിസി അധികൃതർ അറിയിച്ചു. ഉടൻ ജലവിഭവവകുപ്പ് കിഫ്‌ബിക്ക് സമർപ്പിക്കും. മന്ത്രിസഭയുടെ അനുമതി ഉൾപ്പെടെ വേഗത്തിൽ ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു.
വിജയം കനാൽ നവീകരണത്തിന് മൂന്നുകോടി രൂപ ജലവിഭവവകുപ്പ് അനുവദിച്ചിട്ടുണ്ട്. പുറത്തേക്ക് വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനമായി അതുമാറും. തീരദേശ റോഡിന്റെ നിർമാണവും ആരംഭിച്ചു. മാതൃകാ മത്സ്യഗ്രാമം വൈകാതെ ആരംഭിക്കും. ജനങ്ങളുടെ സാമൂഹികവും സാമ്പത്തികവും സാംസ്കാരികവുമായ പുരോഗതിയാണ്‌ ലക്ഷ്യം. ചെല്ലാനത്തെ കടൽഭിത്തി നിർമാണം സമയബന്ധിതമായി പൂർത്തിയാക്കും. * ആശങ്കകൾക്ക് ഇടയില്ലാത്തരൂപത്തിലാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ചെല്ലാനം ചാളക്കടവിലും ഹാർബറിനുസമീപവുമെത്തി മന്ത്രി നിർമാണപുരോഗതി വിലയിരുത്തി. ജലസേചനവകുപ്പ്‌ ഉദ്യോഗസ്ഥർ ബാജി ചന്ദ്രൻ, ബി അബ്ബാസ്‌, സി എൻ സന്തോഷ്‌, ഊരാളുങ്കൽ പ്രതിനിധികൾ സുനിൽകുമാർ രവി, എൻ രമേഷ്‌, സുരേഷ്‌കുമാർ, നിതിൻ ബെർനാഡ്‌, സിപിഐ എം ഏരിയ സെക്രട്ടറിമാരായ പി എ പീറ്റർ, കെ എം റിയാദ്‌, ജില്ലാ കമ്മിറ്റി അംഗം ടി വി അനിത, എ എക്സ് ആന്റണി ഷീലൻ, പി ബി ദാളോ, ടി ജെ പ്രിൻസൻ, പി ആർ ഷാജികുമാർ തുടങ്ങിയവരും പങ്കെടുത്തു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top